പൊലീസ് വരുന്നത് കണ്ട് എ.ടി.എമ്മിൽനിന്ന് ഇറങ്ങി ഓടുന്ന മോഷ്ടാവ്
ഇരിക്കൂർ: സമയം ഇന്നലെ അർധരാത്രി 12.45. ഇരിക്കൂർ ബസ്‍സ്റ്റാൻഡിന് എതിർവശത്തുള്ള കനറാ ബാങ്കിന്റെ എ.ടി.എമ്മിന് മുന്നിൽ തൂവാല കൊണ്ട് മുഖം മറച്ചൊരാൾ പതുങ്ങിയെത്തി. പരിസരത്ത് ആരുമില്ലെന്ന് ഉറപ്പാക്കിയായിരുന്നു വരവ്. എ.ടി.എം കൗണ്ടറിന് പുറത്തുള്ള സി.സി.ടി.വി കാമറ ഇല ഉപയോഗിച്ച് മറച്ചു. പതിയെ അകത്തുകടന്ന് എ.ടി.എം കുത്തിത്തുറക്കാനുള്ള ശ്രമം ആരംഭിച്ചു. നൊടിയിടക്കുള്ളിൽ പുറത്ത് ഒരു ജീപ്പ് ഇരമ്പിയെത്തുന്ന ശബ്ദം. നോക്കിയപ്പോൾ പൊലീസ് ജീപ്പ്. പിന്നെ, ഒന്നും നോക്കിയില്ല ഓടെടാ ഓട്ടം.
പൊലീസ് പിന്നാലെ ഓടിയെങ്കിലും കള്ളൻ കുറ്റിക്കാട്ടിലൂടെ അതിവേഗം ഓടി മറഞ്ഞു. ഇയാൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയതായി ഇരിക്കൂർ പൊലീസ് പറഞ്ഞു. കാമറ മറക്കാനുള്ള ശ്രമത്തിനിടെ സെൻസർ പ്രവർത്ച്ചെ് ബാങ്കിലെ അലാം മുഴങ്ങുകയായിരുന്നു. ഇതോടെ വിവരമറിഞ്ഞാണ് പൊലീസ് ഓടിയെത്തിയത്. മോഷണ ശ്രമം നടന്ന എ.ടി.എമ്മിൽനിന്ന് വിളിപ്പാടകലെയാണ് പൊലീസ് സ്റ്റേഷൻ. ഇതും പെട്ടെന്ന് എത്താനും കവർച്ച തടയാനും സഹായകമായി.
കാഞ്ഞങ്ങാട്: ചീമേനിയിൽ ജോലിക്കെത്തിയ നേപ്പാൾ സ്വദേശികൾ വീടിന്റെ മുൻവശത്തെ വാതിൽ തകർത്തശേഷം 40 പവൻ സ്വർണാഭരണങ്ങളും നാല് കിലോ വെള്ളി പാത്രങ്ങളും കവർച്ച ചെയ്തു. ചീമേനി നിടുംബയിലെ എൻ. മുകേഷിന്റെ വീട്ടിലാണ് പട്ടാപ്പകൽ കവർച്ച നടന്നത്. രാവിലെ 11 മണിക്കും വൈകീട്ട് മൂന്ന് മണിക്കും ഇടയിലാണ് കവർച്ച.
സംഭവത്തിൽ നേപ്പാൾ സ്വദേശികളായ ചാക്കരഷാഹി, ഇഷ ചൗദരി അഗർവാൾ എന്നിവർക്കെതിരെ ചീമേനി പൊലീസ് കേസെടുത്തു. ഇവരെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി. എൻജിനീയറായ മുകേഷും കുടുംബവും കണ്ണൂരിൽ പോയി തിരിച്ചുവരുന്നതിനിടെയാണ് കവർച്ച. പ്രതികൾ കുറച്ചുനാളായി ഈ വീട്ടിലെ ജോലിക്കാരായിരുന്നു. കിടപ്പുമുറിയിൽ കടന്ന പ്രതികൾ ഷെൽഫിൽ സൂക്ഷിച്ച ആഭരണങ്ങൾ കവരുകയായിരുന്നു. സ്യൂട്ട് കെയ്സ് പൊളിച്ച നിലയിലാണ്. 30 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.