മലപ്പുറം ജില്ലയിൽ റമദാൻ മാസം പച്ചവെള്ളം കുടിക്കാൻ കിട്ടില്ലെന്ന വിദ്വേഷ പ്രസ്താവന ആവർത്തിക്കുന്ന കെ. സുരേന്ദ്രനെ പിണറായി വിജയൻ തൊടില്ലെന്ന് കോൺഗ്രസ് വക്താവ് സന്ദീപ് വാര്യർ. 'റമദാൻ മാസത്തിൽ മലപ്പുറം ജില്ലയിൽ അമുസ്‌ലിംകൾക്ക് ഒരു തുള്ളി വെള്ളം പോലും കിട്ടില്ല എന്നാണ് കെ. സുരേന്ദ്രൻ പറയുന്നത്. ഇതിലും വലിയ വിദ്വേഷ പ്രസ്താവനയുണ്ടോ? പച്ചക്കള്ളമാണ് സുരേന്ദ്രൻ പറയുന്നത്. പക്ഷേ, സുരേന്ദ്രനെ പിണറായി വിജയൻ തൊടില്ല. അറസ്റ്റും പ്രതീക്ഷിക്കേണ്ട' -സന്ദീപ് വാര്യർ പറഞ്ഞു.
റമദാൻ വ്രതമെടുക്കുന്ന ഒരു മാസം മലപ്പുറം ജില്ലയിൽ ഒരു തുള്ളി വെള്ളം ഒരാൾക്കും ലഭിക്കില്ലെന്നാണ് ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഇന്ന് ഡൽഹിയിൽ പറഞ്ഞത്. 'ശബരിമല വ്രതം നോൽക്കുന്ന കാലത്ത് കടകളിലൊന്നും നിര്‍ബന്ധപൂര്‍വം വെജിറ്റേറിയൻ കച്ചവടമേ നടത്താൻ പാടുള്ളുവെന്ന് പറയാറില്ല. പക്ഷേ മലപ്പുറം ജില്ലയിൽ ഒരു മാസം തുള്ളി വെള്ളം ഒരാള്‍ക്കും ലഭിക്കില്ല. എന്തൊരു ഫാഷിസ്റ്റ് സമീപനമാണിത്. നാം വ്രതമെടുക്കുന്നു, നമ്മൾ കുടിക്കുന്നില്ല. പക്ഷെ ഒരു മാസം മലപ്പുറം ജില്ലയിലും കോഴിക്കോട് ജില്ലയിലെ പല സ്ഥലങ്ങളിലും ഒരു തുള്ളി വെള്ളം ലഭിക്കില്ല. ഞാനെന്‍റെ അനുഭവം പറയുകയാണ്. ഒരു പുരോഗമന പാര്‍ട്ടിക്കാരും അതിനെക്കുറിച്ച് സംസാരിക്കുന്നില്ല.
മലപ്പുറം ജില്ലയിൽ വാക്സിനെടുക്കുന്നില്ല. വലിയ തോതിലുള്ള പ്രചരണം നടക്കുന്നു. ഇവിടെ അതൊരു ചർച്ചാവിഷയമാകുന്നില്ല. വാക്സിനേഷനെതിരായ ബോധപൂര്‍വമായ കാമ്പയിൻ. ഒരു വീട്ടിൽ ഒരു സ്ത്രീ അഞ്ച് പ്രസവം വീട്ടിൽ നടത്തി. ആദ്യം വിചാരിച്ചത് അവരുടെ അറിവില്ലായ്മയാണെന്നാണ്. പക്ഷേ അങ്ങനെയല്ല, അതിന്‍റെ പിന്നിലൊക്കെ വലിയ ആൾക്കാരുണ്ട്. ആശുപത്രിയിൽ ചികിത്സക്ക് പോകരുത്. വാക്സിനേഷൻ പാടില്ല. ഇതൊക്കെ കാണിക്കുന്നത് എങ്ങോട്ടാണ്? ഒരുതരത്തിൽ റാഡിക്കൽ എലമെന്‍റ്സ് അല്ലെങ്കിൽ അത്തരം നിഗൂഢ ശക്തികൾ ഈ രീതിയിൽ വലിയ പ്രവര്‍ത്തനം അവിടെ നടക്കുന്നുണ്ട്' -എന്നായിരുന്നു സുരേന്ദ്രന്‍റെ വാക്കുകൾ.
മലപ്പുറം ജില്ലക്കെതിരെ എസ്.എൻ.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശൻ നടത്തിയ പ്രസ്താവനയുടെ ചുവടുപിടിച്ചാണ് സംഘ്പരിവാർ നേതാക്കളും വിദ്വേഷം വളർത്തുന്നത്. മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും ചിലയാളുകളുടെ സംസ്ഥാനമാണെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസംഗം. സ്വതന്ത്രമായ വായു ശ്വസിച്ച് മലപ്പുറത്ത് നിങ്ങൾക്ക് ജീവിക്കാനാകുമെന്ന് തോന്നുന്നില്ല. സ്വതന്ത്രമായി അഭിപ്രായം പറയാന്‍പോലുമാകില്ല. സ്വാതന്ത്ര്യം കിട്ടി ഇത്രനാളായിട്ടും അതിന്റെ ഗുണഫലങ്ങള്‍ ഈ പിന്നാക്ക വിഭാഗങ്ങൾക്ക് മലപ്പുറത്ത് ലഭിച്ചിട്ടുണ്ടോയെന്നും വെള്ളാപ്പള്ളി ചോദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.