ആശുപത്രിയിൽ വെച്ച് പ്രസവിക്കണമെന്ന് നിയമമുണ്ടോ? വീട്ടിലെ പ്രസവത്തെ വീണ്ടും അനുകൂലിച്ച് എ.പി സുന്നി വിഭാഗം

സയ്യിദ് സ്വലാഹി തുറാബ് തങ്ങൾ

ആശുപത്രിയിൽ വെച്ച് പ്രസവിക്കണമെന്ന് നിയമമുണ്ടോ? വീട്ടിലെ പ്രസവത്തെ വീണ്ടും അനുകൂലിച്ച് എ.പി സുന്നി വിഭാഗം

കോഴിക്കോട്: വീട്ടിലെ പ്രസവത്തെ പിന്തുണച്ച് വീണ്ടും എ.പി സുന്നി വിഭാഗം. മത പ്രഭാഷകനും എ.പി വിഭാഗം നേതാവുമായ സയ്യിദ് സ്വലാഹി തുറാബ് തങ്ങളാണ് പുതിയ വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്. കോഴിക്കോട് പെരുമണ്ണയിൽ നടന്ന പരിപാടിയിൽ പ്രസംഗിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ ഈ പ്രസ്താവന.

ആശുപത്രിയിൽ വെച്ച് പ്രസവിക്കണമെന്ന് നിയമമുണ്ടോയെന്നും പ്രസവങ്ങളിൽ എത്രയോ അപകടങ്ങൾ സംഭവിക്കുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു. കൂടാതെ എവിടെ പ്രസവിക്കണമെന്നുള്ളത് അവരവരുടെ സൗകര്യമാണ്. ആരെങ്കിലും ആരെയെങ്കിലും അക്രമിച്ചിട്ടുണ്ടെങ്കിൽ അവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണം. ആശുപത്രിയിലെ പ്രസവങ്ങളിൽ നടക്കുന്ന അപകടങ്ങളിൽ ആരും ഒരു ചോദ്യവും ഉയർത്തുന്നില്ല. മറിച്ച് വീട്ടിൽ നിന്ന് പ്രസവിക്കുന്നവരെയും പ്രസവമെടുക്കുന്നവരെയും മാത്രമാണ് കുറ്റപ്പെടുത്തുന്നതെന്നും സയ്യിദ് സ്വലാഹി തങ്ങൾ പറഞ്ഞു.

മലപ്പുറം ചട്ടിപ്പറമ്പിൽ അഞ്ചാം പ്രസവം വീട്ടിൽ നിന്നും നടത്തിയതിനെ തുടർന്ന് വൈദ്യസഹായത്തിന്റെ അഭാവം മൂലം യുവതി മരിച്ചിരുന്നു. പെരുമ്പാവൂർ സ്വദേശി അസ്മയാണ് മരിച്ചത്. ഭർത്താവ് സിറാജുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ പല കോണുകളിൽ നിന്നായി വീട്ടിലെ പ്രസവത്തെ അനുകൂലിച്ചും എതിർത്തും നിരവധി വിമർശങ്ങളുയർന്നിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് തങ്ങളുടെ ഈ വിവാദ പ്രസ്താവന.

വീട്ടിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം മുജാഹിദ് വനിത വിഭാഗം രംഗത്തെത്തിയിരുന്നു. പ്രസവം വീട്ടിൽ നടത്തണമെന്നത് അന്ധവിശ്വാസമാണ്. കൂടാതെ വാക്സിൻ എടുക്കരുതെന്ന് പ്രചരിപ്പിക്കുന്നതും തെറ്റാണെന്ന് എം.ജി.എം സംസ്ഥാന വൈസ് പ്രസിഡണ്ട് വി.സി മറിയക്കുട്ടി പറഞ്ഞിരുന്നു.

Tags:    
News Summary - Is there a law requiring delivery in a hospital? AP Sunni faction again supports home delivery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.