തുവനന്തപുരം : അന്തരീക്ഷ താപത്തിന് അനുസരിച്ച് താമസസ്ഥലം മാറുന്ന ഉറുമ്പുകളെ നിരീക്ഷിച്ച് കാലാവസ്ഥ നിര്‍ണയിക്കാന്‍ സാധിക്കുമെന്ന് ഡോ. കലേഷ് സദാശിവന്‍. വനം വകുപ്പിന്റെയും ട്രാവന്‍കൂര്‍ നേച്വര്‍ ഹിസ്റ്ററി സൊസൈറ്റിയുടെയും ആഭിമുഖ്യത്തില്‍ പി.ടി.പി. നഗര്‍ അരണ്യം ഹാളില്‍ സംഘടിപ്പിച്ച ഉറുമ്പുകളെക്കുറിച്ചുള്ള ശില്പശാലയിൽ (ആന്റ്‌കോണ്‍) സംസാരിക്കുകയായരുന്നു അദ്ദേഹം.
ഇത്തരികുഞ്ഞനെങ്കിലും ഉറുമ്പുകളുടെ ലോകം അതിവിശാലവും വൈവിധ്യം നിറഞ്ഞതുമാണ്. പ്രകൃതിയിലെ കാലാവസ്ഥാ സൂചകങ്ങളായി പോലും ഇവ പ്രവര്‍ത്തിക്കുന്നുണ്ട്. ഇരപിടിക്കുന്ന പുല്‍ച്ചാടിപോലുള്ള ജീവികളെ മൂന്നുമാസത്തോളം കൊല്ലാതെ സൂക്ഷിക്കാനുതകുന്ന ''കുത്തിവയ്പ്' ഉറുമ്പുകളെ വൈദ്യശാസ്ത്രത്തിനും പ്രിയങ്കരമാക്കുന്നു. പരിക്കേള്‍ക്കുന്ന ഉറുമ്പുകളുടെ കൈകാലുകള്‍ മറ്റുറുമ്പുകള്‍ ഓപ്പറേഷന്‍ ചെയ്തുമാറ്റി അണുപ്രസരണം തടയുന്ന വാര്‍ത്ത ശാസ്ത്രലോകം ഏറെ കൗതുകത്തോടെയാണ് നോക്കികണ്ടത്.
കൃത്യമായ ഷിഫ്റ്റ് സംവിധാനത്തില്‍ നിരന്തരമായി ജോലി നോക്കുന്നതു കൊണ്ടാണ് ഉറുമ്പുകള്‍ ഉറങ്ങാറില്ലെന്ന തെറ്റിദ്ധാരണ ഉണ്ടായത്. തന്റെ ഭാരത്തിന്റെ 50 ഇരട്ടി ഭാരംവരെ വഹിക്കാന്‍ ശേഷിയുള്ള ഉറുമ്പുകളുടെ കഴിവുകള്‍ കൂടുതല്‍ പഠന വിധേയമാക്കേണ്ടതുണ്ട്. ചോനനുറുമ്പും നെയ്യുറുമ്പും പണം കൊണ്ടുവരുമെന്നു പറയപ്പെടുന്ന കറുത്ത ഉറുമ്പുകളും വിദേശികളാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. കോളനികളായി കൂട്ടമായി താമസിക്കുന്ന ഉറുമ്പുകളുടെ സഹവര്‍ത്തിത്വം ടീം മാനേജ്മെന്റ് പഠനത്തിനും സഹായകര മായിട്ടുണ്ടെന്നും ഡോ കലേഷ് പറഞ്ഞു.
ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി. കൃഷ്ണന്‍ ശില്പശാല ഉദ്ഘാടനം ചെയ്തു. ഐ.എച്ച്.ആര്‍.ഡി ചീഫ് കണ്‍സര്‍വേറ്റര്‍ വിനോദ് കുമാര്‍, ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജസ്റ്റിന്‍ സ്റ്റാന്‍ലി, എഫ്.ഐ.ബി. ഡയറക്ടര്‍ ജെ.ആര്‍.അനി, തിരുവനന്തപുരം സോഷ്യല്‍ ഫോറസ്റ്ററി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സജു എസ്. നായര്‍, തിരുവനന്തപുരം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ്.വി. വിനോദ് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.