കോഴിക്കോട്: മധ്യപ്രദേശിലെ ജബൽപൂരിൽ ക്രൈസ്തവ പുരോഹിതർ സംഘ്പരിവാർ അക്രമത്തിനിരയായ സംഭവത്തിൽ കേന്ദ്ര സർക്കാറിനെതിരെ കത്തോലികസഭ മുഖപ്രത്രം ദീപിക.
പുരോഹിതരെയും വിശ്വാസികളെയും പൊലീസിന് മുന്നിലിട്ട് അക്രമിക്കുന്ന സംഘ്പരിവാറിന്റെ ബലം കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയാണെന്നും ന്യൂനപക്ഷ വിദ്വേഷവും ഹിംസയും കൊണ്ടു നടക്കുന്ന സംഘങ്ങളെ സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണെന്നും മുഖപ്രസംഗത്തിൽ വിമർശിച്ചു.
തിരിച്ചടിക്കില്ലെന്ന് ഉറപ്പുള്ള ക്രൈസ്തവ വിശ്വാസികളെയും പുരോഹിതരെയും തല്ലുന്നത് എന്തോ വീരകൃത്യമാണെന്ന് ധരിക്കുന്ന സംഘ്പരിവാറിന് മുന്നിൽ പൊലീസ് നിഷ്ക്രിയരായി നോക്കി നിൽക്കുകയായിരുന്നു. ഈ രാജ്യത്തിന്റെ സാംസ്കാരിക മൂല്യങ്ങൾക്ക് ഒരു വിലയും കൊടുക്കാത്ത സാമൂഹികവിരുദ്ധർ നിർബന്ധിത മതപരിവർത്തന നിരോധന നിയമത്തിന്റെ തലേക്കെട്ടും കെട്ടി മുഷ്ടി ചുരുട്ടി നിൽക്കുമ്പോൾ ഇടപെടാത്ത ഭരണകൂടങ്ങൾക്ക് എങ്ങനെയാണ് ദേശീയോദ്ഗ്രഥനത്തിന്റെ കൊടിയേന്താനാകുന്നതെന്നാണ് ദീപിക ചോദിക്കുന്നത്.
ജബൽപൂരിലെ ആക്രമണത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു മുന്നിൽ ഇന്നലെ മന്ത്രി സുരേഷ് ഗോപിക്ക് സംയമനം നഷ്ടപ്പെടുന്നതു കണ്ടു. അദ്ദേഹം മാധ്യമങ്ങൾക്കു നൽകിയ “ബി കെയർഫുൾ” എന്ന മുന്നറിയിപ്പ്, ക്രൈസ്തവർക്കെതിരെ അക്രമം അഴിച്ചുവിടുന്നവർക്ക് നേരെയാണ് നൽകേണ്ടിയിരുന്നതെന്നും പറഞ്ഞുവെക്കുന്നു. അന്തർദേശീയ മതസ്വാതന്ത്ര്യ റിപ്പോർട്ടുകൾ ഇന്ത്യയെ തുടർച്ചയായി പ്രതിസ്ഥാനത്തു നിർത്തുന്പോൾ അതിനെ വിദേശരാജ്യങ്ങളുടെ അജൻഡയാണെന്ന് പറയുന്നതിനു പകരം, തിരുത്തലാണു വേണ്ടത്. രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിൽ ജബൽപുരിനെക്കുറിച്ചു പറയുന്പോഴും സർക്കാർ ഒളിച്ചോടുകയാണെന്നും മുഖപ്രസംഗത്തിലൂടെ വിമർശിച്ചു.
വിദ്യാഭ്യാസ വിചക്ഷണനും മധ്യപ്രദേശിലെതന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ജബൽപുർ സെന്റ് അലോഷ്യസ് കോളജിന്റെ മുൻ പ്രിൻസിപ്പലുമായ ഫാ. ഡേവിസ് ജോർജ് ബി.ജെ.പിക്കാരുൾപ്പെടെ എത്രയോ മനുഷ്യരുടെ ഗുരുസ്ഥാനീയനാണ്. മികച്ച വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് മൂന്നു ദേശീയ പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയ അദ്ദേഹത്തിനുപോലും ഇതാണു സ്ഥിതിയെങ്കിൽ സഹതപിക്കേണ്ടിയിരിക്കുന്നുവെന്നും ദീപിക പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.