മാത്യു ടി.തോമസ്
തിരുവനന്തപുരം: ജെ.ഡി.എസ് ദേശീയ നേതൃത്വം എൻ.ഡി.എ ഘടകകക്ഷിയായി കേന്ദ്രമന്ത്രിസഭയിൽ പങ്കാളിയായതോടെ, രൂപപ്പെട്ട രാഷ്ട്രീയ അനിശ്ചിതത്വം മറികടക്കുന്നതിന് പ്രത്യേക പാർട്ടി രജിസ്ട്രേഷൻ നീക്കത്തിലേക്ക് കേരള ഘടകം. ജനപ്രതിനിധികളല്ലാത്ത മുതിർന്ന നേതാക്കൾ ചേർന്ന് പാർട്ടി രൂപവത്കരിച്ച ശേഷം രജിസ്ട്രേഷനുവേണ്ടി തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിരിക്കുകയാണ്. പേരും ചിഹ്നവും അനുവദിക്കുന്നതോടെ, ജെ.ഡി.എസ് ദേശീയ നേതൃത്വവുമായുള്ള ബന്ധമൊഴിവാക്കി പുതിയ പാർട്ടിയിൽ ചേരാനാണ് മന്ത്രി കെ. കൃഷ്ണൻകുട്ടി, മാത്യു ടി.തോമസ്എം.എൽ.എ അടക്കം ജനപ്രതിനിധികളുടെ തീരുമാനം. ജനപ്രതിനിധികളായിരിക്കെ, പുതിയ പാർട്ടി രൂപവത്കരണത്തിന് മുൻകൈയെടുക്കുന്നത് നിയമപ്രശ്നങ്ങൾക്കിടയാക്കുമെന്നതാണ് ബദൽ നീക്കത്തിനു പിന്നിൽ.
‘എൻ.ഡി.എ ഘടകകക്ഷി, പിണറായി വിജയൻ മന്ത്രിസഭയിലുമെന്ന’ ഗുരുതര രാഷ്ട്രീയ ആരോപണവുമായി പ്രതിപക്ഷം മുന്നണിയെയും പാർട്ടിയും പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് പ്രത്യേക പാർട്ടി രൂപവത്കരണത്തിന് കേരള ഘടകം മുൻകൈയെടുത്തത്. എൻ.ഡി.എയിൽ ചേർന്നതോടെ, ദേശീയ നേതൃത്വവുമായുള്ള ബന്ധം വിച്ഛേദിച്ചെന്ന് സംസ്ഥാന നേതാക്കൾ വ്യക്തമാക്കിയെങ്കിലും സാങ്കേതികമായി ബന്ധം നിലനിന്നിരുന്നു. ‘കേരള ജനതാദൾ’ ‘സോഷ്യലിസ്റ്റ് ജനത’ എന്നീ പേരുകളാണ് കേരള ഘടകം തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെടുന്നത്. ഈ പേരുകളിൽ മറ്റ് പാർട്ടികളില്ലാത്തതിനാൽ അനുവദിക്കുമെന്നാണ് പ്രതീക്ഷ. പഴയ ജനതാദൾ ചിഹ്നമായിരുന്ന ‘ചക്ര’വും ആവശ്യപ്പെട്ടെന്നാണ് വിവരം.
ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പും ഉപതെരഞ്ഞെടുപ്പ് ഘട്ടങ്ങളിലുമാണ് പ്രതിപക്ഷം എൻ.ഡി.എ ബന്ധം ആരോപിച്ച് ജെ.ഡി.എസ് കേരള ഘടകത്തെയും ഇടതുമുന്നണിയെയും കടന്നാക്രമിച്ചിരുന്നത്. ഈ സാഹചര്യങ്ങൾ കണക്കിലെടുത്ത് കൃത്യമായ നിലപാട് സ്വീകരിക്കാനും വ്യക്തത വരുത്താനും മുന്നണി നേതൃത്വവും ജെ.ഡി.എസിനോട് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.