കോഴിക്കോട്: എസ്.എഫ്.ഐ പ്രവർത്തകർ എം.പി ഓഫിസ് അടിച്ചു തകർത്ത സംഭവത്തിൽ രാഹുൽ ഗാന്ധിയുടെ പ്രതികരണത്തെ പിന്തുണച്ച് നടൻ ജോയ് മാത്യു. പൊറുക്കുക എന്നൊരു വാക്ക് മലയാളിയെ ഓർമ്മിപ്പിച്ച രാഹുൽ ഗാന്ധിക്ക് നൂറിൽ നൂർ എന്ന് ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു.
പൊറുക്കുക എന്നൊരു വാക്ക് മലയാളിയെ ഓർമ്മിപ്പിച്ച രാഹുൽ ഗാന്ധിക്ക് 100/100
കൽപറ്റയിലെ തന്റെ ഓഫിസ് ആക്രമിച്ച എസ്.എഫ്.ഐ കുട്ടികളോട് ദേഷ്യമോ ശത്രുതയോ ഇല്ലെന്നും ഉത്തരവാദിത്തമില്ലായ്മയാണ് അവർ കാണിച്ചതെന്നുമാണ് രാഹുൽ ഗാന്ധി ഇന്നലെ പ്രതികരിച്ചത്. എസ്.എഫ്.ഐ പ്രവർത്തകർ തകർത്ത ഓഫിസ് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു രാഹുലിന്റെ പ്രതികരണം. തന്റെ ഓഫിസ് വയനാട്ടിലെ ജനങ്ങളുടേതാണ്. ഓഫിസ് ആക്രമണം ഒന്നിനും പരിഹാരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ ഓഫിസ് എന്നതിലുപരി വയനാട്ടിലെ ജനങ്ങളുടെ ശബ്ദമാവേണ്ട ഓഫിസാണ് ആക്രമിക്കപ്പെട്ടതെന്നത് ദൗർഭാഗ്യകരമാണ്. ഇതിനെ വലിയ സംഭവമായി കാണുന്നില്ല. ഇത്തരം പ്രവൃത്തികളുടെ അനന്തരഫലം എന്താവുമെന്ന് അവർ ചിന്തിച്ചിട്ടുണ്ടാവില്ല. അവർക്ക് മാപ്പ് കൊടുക്കുകയാണെന്നും രാഹുൽ പറഞ്ഞു.
10 മിനിറ്റോളം ഓഫിസിൽ ചെലവഴിച്ച അദ്ദേഹം, ആക്രമണത്തിനിടെ എസ്.എഫ്.ഐക്കാരുടെ മര്‍ദനമേറ്റ ജീവനക്കാരന് അഗസ്റ്റിന് പുല്പള്ളി, ഓഫിസിനു പുറത്തു സംഘര്‍ഷത്തിനിടെ ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകർ എന്നിവരോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ഓഫിസിലെ സീറ്റിൽ എസ്.എഫ്.ഐ പ്രവർത്തകർ കൊണ്ടുവെച്ച വാഴ രാഹുൽ ഗാന്ധി എടുത്തുമാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.