സിനിമയിൽ അവസരമുണ്ടെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തു; നടൻ ബാബുരാജിനെതിരെ ജൂനിയർ ആർട്ടിസ്റ്റ്

കൊച്ചി: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടൻ ബാബുരാജ് ബലാത്സംഗം ചെയ്തെന്ന് ആരോപിച്ച് ജൂനിയർ ആർട്ടിസ്റ്റ്. ആലുവയിലെ വീട്ടിൽ വെച്ച് ബാബുരാജ് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തിൽ രഹസ്യമൊഴി നൽകാൻ തയാറാണെന്നും നടി പ്രതികരിച്ചു. സംവിധായകൻ ശ്രീകുമാർ മേനോനും മോശമായി പെരുമാറിയിട്ടുണ്ടെന്നും നടി പറഞ്ഞു. ദുൽഖർ സൽമാന്റെ നായികയാക്കാം എന്നുവരെ വാഗ്ദാനം നൽകി ചില ​പ്രൊഡ്യൂസർമാർ സമീപിച്ചിട്ടെന്നും അവർ വെളിപ്പെടുത്തി.

ഒരു സിനിമയിൽ അവസരമുണ്ടെന്നും അണിയറ പ്രവർത്തകർ തന്റെ വീട്ടിലുണ്ടെന്നും പറഞ്ഞാണ് ബാബുരാജ് വീട്ടിലേക്ക് വിളിപ്പിച്ചത്. എന്നാൽ വീട്ടിലെത്തിയപ്പോൾ ആരുമുണ്ടായിരുന്നില്ല. ഇ​തെ കുറിച്ച് ചോദിച്ചപ്പോൾ എല്ലാവരും ഉടൻ എത്തുമെന്നും വിശ്രമിക്കൂ എന്നും പറഞ്ഞ് വീടിന്റെ താഴത്തെ നിലയിൽ ഒരു മുറി കാണിച്ചുതന്നു. പിന്നീട് ഭക്ഷണം കഴിക്കാമെന്ന് പറഞ്ഞ് വിളിച്ചപ്പോൾ മുറിയുടെ വാതിൽ തുറന്നു. അപ്പോൾ ബാബു രാജ് മുറിയിലേക്ക് കയറി വന്ന് മോശമായി സംസാരിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. പിറ്റേ ദിവസം മാത്രമാണ് ആ വീട്ടിൽ നിന്ന് പോരാൻ സാധിച്ചതെന്നും നടി പറഞ്ഞു.

തനിക്കറിയാവുന്ന മറ്റ് പെൺകുട്ടികൾക്കും ബാബുരാജിൽ നിന്ന് ദുരനുഭവമുണ്ടായതായും അവർ വെളിപ്പെടുത്തി. അവരെല്ലാം വിവാഹിതരായി കുടുംബജീവിതം നയിക്കുന്നതിനാൽ ആരോടും ഒന്നും വെളിപ്പെടുത്താൻ സാധിക്കാത്ത അവസ്ഥയിലാണെന്നും തന്റെ അനുഭവങ്ങൾ മലപ്പുറം എസ്.പി ശശിധരനുമായി പങ്കുവെച്ചിരുന്നുവെന്നും നടി പറഞ്ഞു. അന്ന് അദ്ദേഹം പരാതി നൽകാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ചില സാഹചര്യങ്ങൾ മൂലം അതിന് സാധിച്ചില്ല. ഇപ്പോൾ ഏത് അന്വേഷണ ഏജൻസിക്ക് മുന്നിലും പരാതി നൽകാൻ തയാറാണ്. സിനിമ മേഖലയിലേക്ക് വരുന്നവർ സെക്സ് റാക്കറ്റിന്റെ പിടിയിലാകുന്നുണ്ടെന്നും ഈ മേഖലയിൽ ലഹരി ഉപയോഗം വ്യാപകമായി നടക്കുന്നുണ്ടെന്നും നടി കൂട്ടിച്ചേർത്തു.

അതേസമയം, ആരോപണം ബാബുരാജ് നിഷേധിച്ചു. എ.എം.എം.എ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കുന്നതായി റിപ്പോർട്ട് വന്നതാണ് ആരോപണത്തിന് പിന്നിലെന്നും പരാതിയിൽ പറയുന്ന സമയത്ത് താൻ ആലുവയിലെ വീട്ടിലുണ്ടായിരുന്നില്ലെന്നും ബാബുരാജ് പ്രതികരിച്ചു.

Tags:    
News Summary - Junior Actress against actor Baburaj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.