പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ ബി.ജെ.പി പരാതി നൽകി. ബി.ജെ.പിയുടെ ഈസ്റ്റർ സന്ദർശനത്തിനെതിരെയുള്ള രാഹുലിന്റെ പ്രതികരണമാണ് പരാതി നൽകാൻ കാരണമായത്. മണിപ്പൂരിലേതുപോലെ പിച്ചാത്തിയുമായി അരമനയിൽ കയറി ചെല്ലാതിരുന്നാൽ മതിയെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. തുടർന്ന് ബി.ജെ.പി പാലക്കാട് മണ്ഡലം കമ്മിറ്റിയാണ് സൗത്ത് പൊലീസിൽ പരാതി നൽകിയത്.
സമൂഹത്തിൽ മതസ്പർധ ഉണ്ടാക്കാൻ ശ്രമിച്ചു എന്നാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ബി.ജെ.പിയുടെ പരാതിയിലെ ആരോപണം. ബി.ജെ.പി പാലക്കാട് മണ്ഡലം പ്രസിഡന്റിന്റേയും ജനറൽ സെക്രട്ടറിയുടേയും പേരിൽ രണ്ട് പരാതികളാണ് നൽകിയിരിക്കുന്നത്. മതസ്പർധ, കലാപാഹ്വാനം എന്നീ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നാണ് ആവശ്യം.
പാലക്കാട് നഗരസഭ സ്ഥാപിക്കുന്ന നൈപുണ്യ വികസന കേന്ദ്രത്തിന് ആർ.എസ്.എസ് നേതാവ് ഹെഡ്‌ഗേവാറിന്‍റെ പേരിടുന്നതിൽ പ്രതിഷേധിച്ച് നടക്കുന്ന സമരത്തിനിടെയാണ് ബി.ജെ.പി നേതാവ് വധഭീഷണി പ്രസംഗം നടത്തിയത്. പാലക്കാട് രാഹുലിനെ കാൽ കുത്താൻ അനുവദിക്കില്ലെന്ന് മേൽഘടകം തീരുമാനിച്ചാൽ പിന്നെ രാഹുലിന്‍റെ കാൽ തറയിലുണ്ടാകില്ലെന്നും തല ആകാശത്ത് നോക്കിയാൽ മതിയെന്നുമാണ് ജില്ല ജനറൽ സെക്രട്ടറി ഓമനക്കുട്ടൻ പ്രസംഗിച്ചത്.
ഹെഡ്ഗേവാര്‍ വിവാദത്തിൽ എം.എൽ.എ ഓഫിസിലേക്ക് ബി.ജെ.പി നടത്തിയ പ്രതിഷേധ മാര്‍ച്ചിൽ ജില്ല ജനറൽ സെക്രട്ടറി നടത്തിയ സ്വാഗത പ്രസംഗമാണ് വിവാദമായത്. തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക് പോരും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.