മൂവാറ്റുപുഴ: മുന്‍ മന്ത്രി കെ. ബാബുവിന്‍െറ ബിനാമിയെന്ന് ആരോപിക്കുന്ന റോയല്‍ ബേക്കറി ഉടമ മോഹനന്‍െറ വീട്ടില്‍നിന്ന് വിജിലന്‍സ് പിടിച്ചെടുത്ത 6,67,050 രൂപ തിരിച്ചുനല്‍കാന്‍ വിജിലന്‍സ് കോടതി ഉത്തരവ്. പണം മോഹനന്‍െറ പേരില്‍ ബാങ്കില്‍ സ്ഥിരനിക്ഷേപമിട്ട് സര്‍ട്ടിഫിക്കറ്റ് കോടതിയില്‍ ഹാജരാക്കാനാണ് നിര്‍ദേശം. മൂന്നുവര്‍ഷത്തേക്ക് സ്ഥിരനിക്ഷേപം നടത്തണമെന്നും കോടതിയുടെ അനുവാദമില്ലാതെ പണം പിന്‍വലിക്കരുതെന്നും ഉത്തരവുണ്ട്. കേസന്വേഷണം നടക്കുന്നതിനാല്‍ പണം പൂര്‍ണമായും അക്കൗണ്ടില്‍ സൂക്ഷിക്കണം. അന്വേഷണത്തിന്‍െറ അന്തിമ റിപ്പോര്‍ട്ട് വരുംവരെ പണം സൂക്ഷിക്കാനുള്ള ഉത്തരവാദിത്തം കോടതിക്കുണ്ട്. നോട്ട് അസാധുവാക്കല്‍ മൂലം പണം നഷ്ടപ്പെടാനും പാടില്ല. ഡിസംബര്‍ 31നകം നിക്ഷേപത്തിന്‍െറ രേഖ കോടതിയില്‍ ഹാജരാക്കണം.
കെ. ബാബുവിന്‍െറ ബിനാമിയാണ് മോഹനനെന്ന് തെളിയിക്കാന്‍ വിജിലന്‍സിന് കഴിഞ്ഞിട്ടില്ളെന്നും കോടതി നിരീക്ഷിച്ചു. നോട്ട് അസാധുവാക്കല്‍ വന്നതോടെ പിടിച്ചെടുത്ത പണം വിലയില്ലാതാകുമെന്ന് മോഹനന്‍ കോടതിയെ അറിയിച്ചിരുന്നു. ഈ പണം ബേക്കറിയിലെ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാന്‍ സൂക്ഷിച്ചിരുന്നതാണെന്നും ഇത് തിരിച്ചുകിട്ടണമെന്നും ആവശ്യപ്പെട്ടായിരുന്നു മോഹനന്‍െറ ഹരജി. ഇതിനിടെ, മറ്റൊരു ബിനാമിയായി പറയുന്ന ബാബുറാമിന്‍െറ രേഖകള്‍ തിരിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി കോടതി തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.