'കോണ്‍ഗ്രസ് വിട്ട് ഒരു പാര്‍ട്ടിയിലേക്കുമില്ല; പാര്‍ട്ടി അവഗണിച്ചാല്‍ രാഷ്ട്രീയത്തില്‍ നിന്നും വിരമിച്ച് വീട്ടിലിരിക്കും' - കെ. മുരളീധരന്‍

കോഴിക്കോട്: ബി.ജെ.പിയിലേക്കുള്ള ക്ഷണം തള്ളി കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. പാർട്ടി തന്നെ അവഗണിച്ചാൽ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച് വീട്ടിലിരിക്കും. പാലക്കാട്ടെ വിഷയങ്ങൾ പിന്നീട് ചർച്ച ചെയ്യും. സ്ഥാനാർത്ഥികളുടെ വിജയത്തിൽ മാത്രമാണ് ഇപ്പോൾ ശ്രദ്ധ. നേതൃത്വത്തിന്റെ കഴിവുകളെ കുറിച്ചോ കഴിവുകേടുകളെ കുറിച്ചോ ഇപ്പോൾ ചർച്ച ചെയ്യേണ്ടെന്നും മുരളീധരൻ പറഞ്ഞു.

പി.വി.അൻവറിന്റെ സ്വാധീന മേഖല വയനാട് മണ്ഡലത്തിലാണ്. അവിടെ പ്രിയങ്ക ഗാന്ധിക്ക് അൻവർ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽ വോട്ട് അഞ്ച് ലക്ഷത്തിലെത്തിക്കാൻ കഴിയും. പാലക്കാടും ചേലക്കരയിലും അൻവറിന് സ്വാധീനമില്ല. ഇവിടുത്തെ കോൺഗ്രസ് സ്ഥാനാർത്ഥികളെ മാറ്റില്ല. രമ്യ ഹരിദാസിനെ പിൻവലിച്ച് ഒരു ഒത്തുതീർപ്പിനുമില്ല. രമ്യ ഹൈക്കമാൻഡ് പ്രഖ്യാപിച്ച സ്ഥാനാർത്ഥിയാണ്. വയനാട് പ്രചാരണത്തിന് പോകും. പാലക്കാട്, ചേലക്കര പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അമ്മയെ അവഹേളിച്ചവന് വേണ്ടി വോട്ട് പിടിക്കേണ്ട ഗതികേടിലാണ് താൻ എന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ പരാമർശത്തിനും മുരളീധരൻ മറുപടി നൽകി. എന്റെ അമ്മ ഞങ്ങളുടെ വീടിന്റെ വിളക്കാണ്. ഒരുകാലത്ത് രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കഴിയാത്ത സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിരുന്നപ്പോഴും വീട്ടില്‍ വരുന്നവര്‍ക്ക് ഒരു കപ്പ് കാപ്പിയെങ്കിലും നല്‍കാതെ അമ്മ പറഞ്ഞു വിടാറില്ല. അങ്ങനെയുള്ള എന്റെ അമ്മയെ ദയവായി മോശമായ തരത്തില്‍ വലിച്ചിഴയ്ക്കരുത് മുരളീധരൻ പറഞ്ഞു.

കോണ്‍ഗ്രസിന്‍റെ ആട്ടുംതുപ്പുമേറ്റ് കഴിയുന്ന കെ.മുരളീധരന് ഓട്ടക്കാലിന്‍റെ വിലപോലും പാര്‍ട്ടിക്കാര്‍ കല്‍പ്പിക്കുന്നില്ലെന്നാണ് കെ.സുരേന്ദ്രന്‍ പറഞ്ഞത്. സ്വന്തം അമ്മ കല്യാണിക്കുട്ടിയമ്മയെ അവഹേളിച്ചയാള്‍ക്കുവേണ്ടി വോട്ടുപിടിക്കുന്ന മുരളീധരന് എന്തോ സംഭവിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് കുടുംബത്തില്‍ അടിമയെപ്പോലെ മുരളീധരന്‍ കഴിയേണ്ട ആവശ്യം ഇല്ലെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു.

Tags:    
News Summary - k-muraleedharan-says that-he-will-never-go-in-bjp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.