ഓണറേറിയം 3000 രൂപയെങ്കിലും വർധിപ്പിക്കാതെ സമരത്തിൽനിന്ന് പിന്നോട്ടില്ല- കെ.എ.എച്ച്.ഡബ്യു.എ

ഓണറേറിയം 3000 രൂപയെങ്കിലും വർധിപ്പിക്കാതെ സമരത്തിൽനിന്ന് പിന്നോട്ടില്ല- കെ.എ.എച്ച്.ഡബ്യു.എ

തിരുവനന്തപുരം: ഓണറേറിയം ഇപ്പോൾ 3000 രൂപയെങ്കിലും വർധിപ്പിക്കാതെ സമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ (കെ.എ.എച്ച്.ഡബ്യു.എ). ഓണറേറിയം വർധനയും വിരമിക്കൽ ആനുകൂല്യവും സർക്കാർ നിശ്ചയിക്കണമെന്നും, മറ്റുള്ള കാര്യങ്ങളിൽ ഒരു കമ്മിറ്റി ആകാമെന്നും അസോസിയേഷൻ ചർച്ചയിൽ സമ്മതിച്ചു. ഓണറേറിയം ഇപ്പോൾ 3000 രൂപ വർധിപ്പിച്ച് പതിനായിരമാക്കി നൽകണമെന്നും, ഘട്ടം ഘട്ടമായി വർദ്ധിപ്പിച്ച് 21,000 രൂപയാക്കണമെന്നും ഞങ്ങൾ ആവശ്യപ്പെട്ടു. ഇത് തീരുമാനിക്കുകയാണെങ്കിൽ അതിന് സമ്മതമാണെന്ന് ചർച്ചയിൽ സംഘടന അറിയിച്ചു.

രാപ്പകൽ സമരത്തിന്റെ 53-ാം ദിവസമായ ഇന്നലെ, ഏപ്രിൽ മൂന്നിന് ആരോഗ്യമന്ത്രി ക്ഷണിച്ചതനുസരിച്ച് നടന്ന ചർച്ചയിൽ സംസ്ഥാന പ്രസിഡൻറ് വി.കെ. സദാനന്ദന്റെ നേതൃത്വത്തിലുള്ള നാലംഗസംഘം പങ്കെടുത്തു. കെ.എ.എച്ച്.ഡബ്യു.എ ഉന്നയിച്ച ഡിമാൻഡുകളോട് എതിർപ്പുള്ള ട്രേഡ് യൂനിയനുകളെകൂടി ഇതേ ചർച്ചയിലേക്ക് ക്ഷണിച്ചിരുന്നു.

ഉന്നയിച്ച സുവ്യക്തമായ ഡിമാന്റുകൾ രേഖാമൂലം സമർപ്പിക്കുകയും അതിന്റെ ന്യായയുക്തത ചർച്ചയിൽ വിശദീകരിക്കുകയും ചെയ്തു. ഉന്നയിച്ച ഡിമാൻറുകളെല്ലാം തന്നെ കേരള സർക്കാരിന്റെ അധികാരപരിധിയിലും ഉത്തരവാദിത്വത്തിലും വരുന്നവയാണെന്ന് കൃത്യമായി ചൂണിക്കാട്ടി. കേന്ദ്രത്തിന്റെ പരിധിയിൽ വരുന്ന ആവശ്യങ്ങൾ അഖിലേന്ത്യാതലത്തിലുള്ള സമരത്തിലൂടെ നേടേണ്ടവയാണെന്ന ഉറച്ച ബോധ്യം സംഘടനക്കുണ്ട്.

ഇൻസെന്റീവ് വർധന പോലുള്ള ഡിമാൻറുകൾ സംസ്ഥാന സർക്കാരിന്റെ മുന്നിൽ ഉന്നയിക്കാത്തത്. എന്നാലും സെക്രട്ടറിയറ്റിനുമുന്നിൽ നടക്കുന്ന സമരത്തിന്റെ അലയൊലികൾ പാർലമെന്റിൽ എത്തിക്കാൻ കഴിഞ്ഞതിൻറെ ഫലമാണ് ഇൻസൻറീവുകൾ വർധിപ്പിക്കുമെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനമുണ്ടായത്. രാജ്യത്തൊട്ടാകെയുള്ള 10 ലക്ഷം ആശമാർക്ക് ഗുണകരമായ ആ നീക്കത്തിന് ഈ സമരം കാരണമായി.

കെ.എ.എച്ച്.ഡബ്യു.എ ഉന്നയിച്ചതും സുവ്യക്തവും, കഴിഞ്ഞ 53 ദിവസം സംസ്ഥാനത്ത് വ്യാപകമായി ചർച്ച ചെയ്യപ്പെട്ടതുമായ ആവശ്യങ്ങൾ അംഗീകരിക്കപ്പെടാതിരിക്കാൻ, കാര്യങ്ങൾ പഠിച്ച് റിപ്പോർട്ട് നൽകാൻ ഒരു കമ്മിറ്റി വേണമെന്ന ഫോർമുല സി.ഐ.ടി.യു, ഐ.എൻ.ടി.യുസി, എ.ഐ.ടി.യു.സി, എസ്.ടി.യു എന്നീ സംഘടനകൾ സർക്കാരിനൊപ്പം ചേർന്ന് ചർച്ചയിൽ അവതരിപ്പിച്ചു.

ഓണറേറിയം വർധിപ്പിക്കുവാനും വിരമിക്കുന്ന ആശ വർക്കർമാർക്ക് വിരമിക്കൽ ആനുകൂല്യം നല്കുവാനും യാതൊരു കമ്മിറ്റിയും ആവശ്യമില്ലെന്ന് കെ.എ.എച്ച്.ഡബ്യു.എ ശക്തിയായി പറഞ്ഞു. 53 ദിവസം കാത്തിരുന്നിട്ട് ഇപ്പോൾ പഠന കമ്മിറ്റിയെ വെക്കുന്നതിലെ കുടിലബുദ്ധി വ്യക്തമായിരുന്നു.

53 ദിവസമായി കേരളത്തിലെ 26,125 ആശമാരുടേയും, പണിയെടുത്ത് ജീവിക്കുന്ന മുഴുവൻ തൊഴിലാളികളുടെയും, സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള നന്മയുള്ള മുഴുവൻ ജനങ്ങളുടെയും പിന്തുണയോടെ നടക്കുന്ന സമരത്തിന്റെ പ്രതിനിധികൾ എന്ന നിലയിൽ, ഉയർന്ന ആർജവത്തോടെ മുന്നോട്ടുവച്ച ഈ നിർദേശത്തെ പോലും തള്ളിക്കളഞ്ഞു.

വിരമിക്കൽ പ്രായം, വിരമിക്കൽ ആനുകൂല്യം, ഓണറേറിയത്തിന് പുതുതായി ഏർപ്പെടുത്തിയ മാനദണ്ഡങ്ങൾ എന്നിവ സംബന്ധിച്ചും സമരപ്രവർത്തകർക്കെതിരെ എടുത്തുവരുന്ന കേസുകളും പ്രതികാര നടപടികളും പിൻവലിക്കണമെന്ന ആവശ്യത്തിലും സർക്കാർ രേഖാമൂലമുള്ള ഉറപ്പുകൾ നൽകിയിട്ടില്ല.

അതിനാൽ 54 ദിവസത്തെ സമരത്തിന് ആധാരമായി ഉന്നയിച്ച തികച്ചും ന്യായയുക്തമായ ഡിമാൻഡുകൾ മുറുകെപ്പിടിച്ചുകൊണ്ട് കേരളത്തിലെ ആശമാർ സമരരംഗത്ത് ഉറച്ചുനിൽക്കുമെന്ന് കെ.എ.എച്ച്.ഡബ്യു.എ പ്രഖ്യാപിച്ചു. അതേസമയം ഇനിയും ചർച്ച ചെയ്യാമെന്ന മന്ത്രിയുടെ നിർദേശത്തെ മാനിക്കുവെന്നും പ്രസ്താവനയിൽ അറിയിച്ചു.

Tags:    
News Summary - KAHWA will not back down from the strike unless the honorarium is increased by at least Rs. 3,000.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.