പയ്യന്നൂർ (കണ്ണൂർ): ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ നടത്തിയ അയ്യപ്പജ്യോതി തെളിക്കൽ പരിപാടിക്കെത്തിയവർക്കെ തിരെ പയ്യന്നൂർ മേഖലയിൽ പരക്കെ ആക്രമണം. കരിവെള്ളൂർ, ആണൂർ, കോത്തായിമുക്ക്, കണ്ടോത്ത്, പെരുമ്പ എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്.
പരിപാടിയിൽ പങ്കെടുക്കാനെത്തിയ പ്രവർത്തകർ സഞ്ചരിച്ച വാഹനങ്ങൾക്കു നേരെ കരിവെള്ളൂർ, കോത്തായിമുക്ക് എന്നിവിടങ്ങളിലുണ്ടായ കല്ലേറിൽ വാഹനങ്ങളുടെ ചില്ലുകൾ തകർന്നു. കണ്ടോത്ത് കൂർമ്പ ഭഗവതി ക്ഷേത്രത്തിനടുത്തുവെച്ച് പ്രചാരണവാഹനം അടിച്ചുതകർത്തു. പെരുമ്പ കെ.എസ്.ആർ.ടി.സി ജങ്ഷനടുത്ത് പരിപാടിയിൽ പങ്കെടുക്കുകയായിരുന്ന സ്ത്രീകളടക്കമുള്ളവരെ മർദിച്ചതായും അയ്യപ്പജ്യോതി തട്ടിത്തെറിപ്പിച്ചതായും വെള്ളൂർ പെട്രോൾ പമ്പിന് സമീപം റോഡിൽ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായും കർമസമിതി പ്രവർത്തകർ പറഞ്ഞു.
ബസുകൾക്കു നേരെയുണ്ടായ കല്ലേറിൽ പരിക്കേറ്റ രണ്ടുപേരെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലും രണ്ടുപേരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പാടിയോട്ടുചാൽ സ്വദേശി ബിനീഷ് (30), കാഞ്ഞങ്ങാട് സ്വദേശി നവനീത് കൃഷ്ണ (24) എന്നിവരെ പയ്യന്നൂരിലെ ആശുപത്രിയിലും പി. കുമാരൻ അന്നൂർ (58), വി.വി. രാമചന്ദ്രൻ ഏച്ചിലാംവയൽ (57) എന്നിവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഘർഷവിവരമറിഞ്ഞ് തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാൽ സംഭവസ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.