നിലമ്പൂർ: വേട്ടയാടി പിടിച്ച കുറുനരിയുടെയും കാട്ടുപന്നിയുടെയും ഇറച്ചിയുമായി കാപ്പ കേസ് പ്രതിയെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. തിരുവാലിയിലെ കൊടിയംകുന്നേൽ കെ.ജെ. ബിനോയാണ് (52) അറസ്റ്റിലായത്.
ഓരോ കിലോവീതം നാലു കവറുകളിലാക്കി വിൽപനക്കായി സൂക്ഷിച്ച നാലു കിലോ കുറുനരിയുടെ മാംസവും കാട്ടുപന്നിയുടെ പാകംചെയ്ത ഒരു കിലോ ഇറച്ചിയും എയർഗണ്ണും ത്രാസും കത്തികളുമായാണ് ഇയാൾ പിടിയിലായത്.
കരുവാരക്കുണ്ട് റേഞ്ച് ഓഫിസർ പി. രാജീവിന്‍റെയും ഡെപ‍്യൂട്ടി റേഞ്ചർ പി.എം. ഷാജിയുടെയും നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. സംഘത്തിൽ ഒരാൾകൂടിയുണ്ട്. ഇയാളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ എം. അശ്വതി, കെ.പി. സജീവ്, കെ. അഭിനേഷ്, സ്റ്റേഷൻ ഫോറസ്റ്റ് ഓഫിസർമാരായ അനിൽ ആന്‍റണി, മനോജ്, വിനോദ്, അച്യുതൻ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.