സംരക്ഷണമില്ലാതെ നശിച്ചുകൊണ്ടിരിക്കുന്ന നീലേശ്വരം കോവിലകം ചിറ
നീലേശ്വരം: നഗരസഭയിലെ ഏറ്റവും വലിയ ജലാശയമായ നീലേശ്വരം കോവിലകം ചിറ സംരക്ഷണമില്ലാതെ നശിച്ചുകൊണ്ടിരിക്കുന്നു. ഒരേക്കറിലധികം വ്യാപിച്ചുകിടക്കുന്ന ജലാശയം സംരക്ഷിച്ചാൽ നഗരസഭയിലെ മൊത്തം കുടിവെള്ളത്തിന് ഒരു പരിധിവരെ പരിഹാരമാകും.
പഴയ നീലേശ്വരം രാജവംശത്തിന്റെ കീഴിലുള്ളതാണെങ്കിലും നഗരസഭ മുൻകൈയെടുത്ത് നിരവധിതവണ ചിറയിൽ നവീകരണ പ്രവർത്തനം നടത്തിയിരുന്നു. കുളവാഴകളും പായലും നിറഞ്ഞ സമയത്ത് നഗരസഭയുടെ നേതൃത്വത്തിൽ ഇതെല്ലാം മാറ്റി ചിറ വൃത്തിയാക്കിയിരുന്നു. മുമ്പ് നാട്ടുകാരുടെ കീഴിൽ നവീകരണ കമ്മിറ്റി രൂപവത്കരിച്ചുവെങ്കിലും കുറച്ചുകാലം പ്രവർത്തിച്ചശേഷം താനേ പിൻവാങ്ങി. രാജവംശത്തിന്റെ കൂട്ടുസ്വത്തായതുകൊണ്ട് നഗരസഭക്ക് വിട്ടുകൊടുക്കാൻ ധാരാളം നൂലാമാലകളുണ്ട്. ചിറയുടെ നാലു ഭാഗത്തും നിർമിച്ച പടവുകൾ മിക്കതും ഇപ്പോൾ തകർന്നുവീഴാൻ തുടങ്ങി.
കൂടാതെ, മൂന്നുഭാഗവും കാടുമൂടിക്കിടക്കുന്നതുമൂലം ഇഴജന്തുക്കളുടെ ശല്യവും ഇരുട്ടിന്റെ മറവിൽ മാലിന്യം ചിറയിലേക്ക് തള്ളി വെള്ളം മലിനമാക്കുന്ന അവസ്ഥയും നിലവിലുണ്ട്. സുരക്ഷവേലിയില്ലാത്തതിനാൽ ചിറയുടെ അരികിലുള്ള റോഡിൽനിന്ന് നിയന്ത്രണംവിട്ട് വാഹനങ്ങൾ ചിറയിൽ വീണ് നിരവധി അപകടങ്ങളും ഇവിടെ നടന്നിട്ടുണ്ട്. ഏറ്റവും അടിയിലുള്ള ചളി മാറ്റി ആഴം വർധിപ്പിച്ചാൽ സംസ്ഥാനതല നീന്തൽ മത്സരങ്ങൾ വരെ ഇവിടെ നടത്താൻ പറ്റും. പൂർണമായും ചിറ നഗരസഭ ഏറ്റെടുത്താൽ ശുദ്ധജലക്ഷാമം നേരിടുന്ന വിവിധ പ്രദേശങ്ങളിൽ കുടിവെള്ളം നൽകാനും കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.