1. പാളകളും കീറിയ പ്ലാസ്റ്റിക്കും ഉപയോഗിച്ച് മേൽക്കൂരയുണ്ടാക്കിയ കുട്ടിയമ്മയുടെ പഴയ വീട്, 2.കുട്ടിയമ്മക്ക് വിഷു സമ്മാനമായി ലഭിച്ച വീട്
കാഞ്ഞങ്ങാട്: 25 വർഷമായി ചെറ്റക്കുടിലിൽ കഴിയുന്ന 75കാരി ഇരിയ മുട്ടിച്ചരൽ കാട്ടിപ്പാറയിലെ കുട്ടിയമ്മക്ക് സ്നേഹവീടൊരുങ്ങി. പാളകളും കീറിയ പ്ലാസ്റ്റിക്കും ഉപയോഗിച്ച് മേൽക്കൂരയുണ്ടാക്കിയ വീട്ടിലാണ് കാൽനൂറ്റാണ്ടായി ഈയമ്മ താമസം.
മക്കളോ മറ്റു ബന്ധുക്കളോ നാട്ടിലില്ല. കുറച്ചുവർഷം മുമ്പുവരെ പണിക്ക് പോയിരുന്നു. സ്വന്തമായി സ്ഥലമില്ല. താമസിക്കുന്ന സ്ഥലത്തിന് പട്ടയം ലഭിച്ചതുമില്ല. പഞ്ചായത്തിന്റെ അതിദാരിദ്ര്യ ലിസ്റ്റിൽ ഉൾപ്പെടുത്തിയതിനുശേഷം റേഷൻ കാർഡ്, ഇലക്ഷൻ ഐഡി കാർഡ് എന്നിവ നൽകി. അതിനുശേഷം പെൻഷനും നൽകിത്തുടങ്ങി.
സ്വന്തമായി സ്ഥലമില്ലാത്തതിനാൽ ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെട്ടിരുന്നില്ല. നിലവിലെ സ്ഥിതി കണ്ടറിഞ്ഞ് വാർഡ് മെംബർ ദാമോദരന്റെ നേതൃത്വത്തിൽ കമ്മിറ്റി രൂപവത്കരിച്ച് വീടുനിർമാണം ആരംഭിച്ചിരുന്നു. സംസ്ഥാന സർക്കാറിന്റെ അതിദാരിദ്ര്യ നിർമാർജന പദ്ധതി വന്നപ്പോൾ അതിൽ ഉൾപ്പെടുത്തി വീട് നിർമിച്ചുനൽകുകയാണ് ചെയ്തത്.
കോടോം-ബേളൂർ ഗ്രാമപഞ്ചായത്തിൽ 19ാം വാർഡിൽ കാട്ടിപ്പാറയിലെ കുട്ടിയമ്മക്ക് ഇപ്പോൾ വിഷുസമ്മാനമായി വീട് റെഡിയാണ്. അടച്ചുറപ്പുള്ള കൊച്ചുവീട്ടിൽ ഇനിയുള്ള കാലം കഴിയാം. ഞായറാഴ്ച രാവിലെ 10ന് ഇ. ചന്ദ്രശേഖരൻ എം.എൽ.എ സ്നേഹവീടിന്റെ താക്കോൽ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.