വിദ്യാനഗറിലെ നീന്തല്‍ക്കുളം അടച്ചിട്ട നിലയിൽ
കാസര്‍കോട്: ഹിന്ദുസ്ഥാന്‍ ഏയ്റോനോട്ടിക്സ് ലിമിറ്റഡ് ജില്ലക്ക് സമ്മാനിച്ച വിദ്യാനഗര്‍ നീന്തല്‍ക്കുളം അഞ്ചുമാസമായി അടഞ്ഞുകിടക്കുന്നു. അറ്റക്കുറ്റ പ്രവൃത്തിയുടെ പേരിലാണ് നീന്തൽകുളം അടച്ചിട്ടത്. എന്നാൽ, തുറന്നുകൊടുക്കാൻ ഇതുവരെ നടപടിയായില്ല.നിർമാണത്തിലെ അപാകതയാണ് അടച്ചിടാൻ കാരണം.
വേനലവധിയിൽ നിരവധി കുട്ടികൾ ഇവിടെ എത്തുന്നുണ്ടെങ്കിലും കുളം ഉപയോഗിക്കാൻ കഴിയുന്നില്ല. 1.72 കോടി രൂപ ചെലവിട്ടാണ് എച്ച്.എ.എല്‍ നീന്തല്‍ക്കുളം അനുവദിച്ചത്. 200ഓളം പേര്‍ക്ക് ഇതിനകം നീന്തല്‍ പരിശീലനം നല്കി. ജില്ല അക്വാറ്റിക് അസോസിയേഷന് കീഴിലുള്ള പരിശീലകരായിരുന്നു നേത്വത്വം നല്‍കിയിരുന്നത്. മൂന്നു മുതല്‍ 70 വയസ്സ് വരെയുള്ളവര്‍ പരിശീലനത്തിനെത്തിയിരുന്നു.
അതിനിടെയാണ് നീന്തല്‍ക്കുളത്തിൽ പലയിടത്തും തകരാർ വന്നത്. മോട്ടോറുകളടക്കം കേടുവന്നു. നിർമാണ പ്രവൃത്തിയില്‍ അപാകതയുള്ളതായി തുടക്കത്തിലെ പരാതിയുണ്ടായിരുന്നു. ആറു മാസം കൊണ്ട് തന്നെ പല സാമഗ്രികളും തകർന്നു. നാലു മോട്ടോറുകളും ഒരു വര്‍ഷം കൊണ്ട് പ്രവര്‍ത്തനരഹിതമായി. നീന്തല്‍കുളത്തിന് പുറത്തേക്ക് വെള്ളം ഒഴുകുന്നതും മാലിന്യങ്ങള്‍ കെട്ടിനില്‍ക്കുന്നതായും പരാതിയുയർന്നു.
അതിനിടെ വൈദ്യുതി ഷോക്കേല്‍ക്കുന്നതായും പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് കഴിഞ്ഞ നവംബറില്‍ നീന്തല്‍കുളം അടച്ചിടാന്‍ ജില്ല ഭരണകൂടം ഉത്തരവിട്ടത്. താല്‍ക്കാലികമായി അടച്ചിടുന്നതായി അറിയിപ്പുണ്ടായെങ്കിലും പിന്നീട് തുറക്കാനുള്ള നടപടിയുണ്ടായില്ല.നീന്തല്‍ക്കുളം തുറന്നു പ്രവര്‍ത്തിക്കാനുള്ള നടപടി ഉടൻ സ്വീകരിക്കുമെന്ന് നഗരസഭ അധികൃതർ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.