Suresh Gopi, KB Ganesh Kumar

‘പൊലീസ് വേഷമിട്ട് പരിപാടിയിൽ പങ്കെടുത്തത് സുരേഷ്ഗോപി മറക്കരുത്’; വീണ്ടും ആഞ്ഞടിച്ച് ഗണേഷ് കുമാർ, താൻ ഷോ കാണിക്കാറില്ലെന്ന് മന്ത്രി

തിരുവനന്തപുരം: തൊപ്പി പരാമർശം വിവാദമായതിനിടെ കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് മന്ത്രി കെ.ബി. ഗണേഷ്കുമാർ. പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷമിട്ട് എറണാകുളത്ത് പരിപാടിയിൽ പങ്കെടുക്കാൻ പോയി വിവാദമായതൊന്നും സുരേഷ്ഗോപി മറക്കരുതെന്ന് ഗണേഷ് കുമാർ പറഞ്ഞു. മാധ്യമങ്ങളിൽ അതിന്‍റെ ക്ലിപ്പിങ്ങുകൾ ഉണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാറിന്‍റെ പിറകിൽ സൂക്ഷിച്ചിരുന്ന തൊപ്പി വയ്യാത്ത കുഞ്ഞിന് കൊടുത്തെന്നാണ് ഇപ്പോൾ പറയുന്നതെന്നും വയ്യാത്ത കുഞ്ഞിന് എന്തിനാണ് തൊപ്പിയെന്നും ഗണേഷ്കുമാർ ചോദിച്ചു. തൊപ്പി വെച്ച് ഒരാൾ അൽപത്തരം കാട്ടിയെന്ന് പറയുമ്പോൾ, അത് പാവങ്ങൾക്ക് കൊടുത്തെന്ന് പറയുന്നത് എന്തിനാണ്. മുമ്പ് സിൽക്ക് സ്മിത കടിച്ച ആപ്പിൾ വലിയ തുകക്ക് തമിഴ്നാട്ടിൽ ലേലത്തിനു പോയെന്ന് കേട്ടിട്ടുണ്ട്. അത് ശരിയാണോ എന്ന് അറിയില്ല. അതുപോലെ ഈ തൊപ്പിയും ലേലത്തിൽ വെക്കാമായിരുന്നു. എങ്കിൽ കുറച്ചു കൂടി ‘ഇംപാക്ട്’ ഉണ്ടാകുമായിരുന്നു.

താൻ തൊപ്പി ഉണ്ടെന്നേ പറഞ്ഞുള്ളൂ. എന്തായാലും അത് സമ്മതിച്ചല്ലോ. പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമിട്ട് എറണാകുളത്ത് പരിപാടിയിൽ പങ്കെടുക്കാൻ പോയി വിവാദമായതൊന്നും സുരേഷ്ഗോപി മറക്കരുത്. മാധ്യമങ്ങളിൽ അതിന്‍റെ ക്ലിപ്പിങ്ങുകൾ ഉണ്ടാകും. സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ എഴുതുന്നവന്മാർ ജനിക്കുന്നതിന് മുമ്പ് താൻ കേൾക്കുന്നതാണ് ആ ആരോപണങ്ങൾ. താൻ ഷോ കാണിക്കുന്ന ആളല്ല. ഇതിനേക്കാൾ വലിയ തീയിൽകൂടി നടന്നയാളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയെ വിമർശിച്ച് മന്ത്രിയും നടനുമായ കെ.ബി ഗണേഷ് കുമാർ കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. സുരേഷ് ഗോപിക്കല്ല കുഴപ്പം, അദ്ദേഹത്തെ ജയിപ്പിച്ചവർക്കാണെന്നും വർഷങ്ങൾക്ക് മുൻപ് ഇദ്ദേഹം ഭരത് ചന്ദ്രനായി അഭിനയിച്ച ശേഷം കാറിന്‍റെ പുറകിൽ എപ്പോഴും ഒരു എസ്.പിയുടെ തൊപ്പി വെച്ചാണ് സഞ്ചരിച്ചിരുന്നയാളാണെന്നും അത്രയേ അദ്ദേഹത്തെ കുറിച്ച് പറയുന്നുള്ളൂവെന്നും ഗണേഷ്കുമാർ പരിഹസിച്ചിരുന്നു.

എന്നാൽ, ഗണേഷ് കുമാർ പറഞ്ഞ 'കമീഷണർ തൊപ്പി' ഇപ്പോൾ എവിടെയെന്ന ചോദ്യം സമൂഹമാധ്യമങ്ങളിൽ ഉയർന്നതോടെ വ്യക്തത വരുത്തി സുരേഷ് ഗോപി രംഗത്ത് വന്നു. തന്‍റെ കൈയിൽ ആ തൊപ്പിയില്ലായെന്നും ഇടുക്കി തൊടുപുഴയിൽ അച്ഛന്‍റെയും രണ്ടാനമ്മയുടെയും ക്രൂരമർദനത്തിന് ഇരയായ ഷെഫീഖ് എന്ന കുട്ടിക്ക് 2014ൽ കൈമാറിയെന്നാണ് അദ്ദേഹം പറയുന്നത്.

പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് സുരേഷ് ഗോപിയെ ഗണേഷ് കുമാർ ട്രോളി. 'സുരേഷ് ഗോപിക്ക് കട്ട് പറയാന്‍ ഞാന്‍ സംവിധായകനല്ല. ആക്ഷനും റിയാക്ഷനുമൊക്കെ അവരവരുടെ ഇഷ്ടമാണ്. എന്നാല്‍ ജനങ്ങളാണ് കട്ട് പറയേണ്ടത്. കമീഷണര്‍ റിലീസ് ചെയ്തപ്പോള്‍ കാറിന് പിന്നില്‍ എസ്.പിയുടെ തൊപ്പി വെച്ചിരുന്നയാളാണ് സുരേഷ് ഗോപി.

വര്‍ഷങ്ങള്‍ക്കുമുമ്പ് ഭരത് ചന്ദ്രന്‍ ഐ.പി.എസ് ആയി അഭിനയിച്ചപ്പോഴായിരുന്നു പൊലീസ് തൊപ്പി കാറി പിന്നില്‍ സ്ഥിരമായി വെച്ചിരുന്നത്. സാധാരണ ഉന്നത പദവിയിലുള്ള പൊലീസുകാര്‍ കാറില്‍ യാത്ര ചെയ്യുമ്പോള്‍ അവരുടെ തൊപ്പി ഊരി സീറ്റിന്‍റെ പിന്നില്‍ വെക്കാറുണ്ട്. അത്തരത്തില്‍ സുരേഷ് ഗോപിയുടെ കാറില്‍ കുറേക്കാലം എസ്.പിയുടെ ഐ.പി.എസ് എന്നെഴുതിയ തൊപ്പി വെച്ചിരുന്നു. അത് ഗ്ലാസിലൂടെ പുറത്തേക്ക് കാണുന്ന രീതിയിലായിരുന്നു വെച്ചിരുന്നത്. അത്രയേ അദ്ദേഹത്തെ കുറിച്ച് പറയാനുള്ളു.'-ഗണേഷ് കുമാര്‍ പറഞ്ഞു.

Tags:    
News Summary - KB Ganesh Kumar attack again to Suresh Gopi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.