കോട്ടയം: കേരള കർഷകസംഘം സംസ്ഥാന പ്രതിനിധി സമ്മേളനത്തിന് തുടക്കമായി. അയ്മനം ബാബുവിന്റെ സ്മൃതിമണ്ഡപത്തിൽനിന്നുള്ള ദീപശിഖ, കിസാൻസഭ നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ഏറ്റുവാങ്ങി തെളിച്ചതോടെയാണ് സമ്മേളന നടപടിക്ക് തുടക്കമായത്. പ്രതിനിധി സമ്മേളനം നടക്കുന്ന കോട്ടയം മാമ്മൻമാപ്പിള ഹാളിനുമുന്നിൽ കർഷകസംഘം സംസ്ഥാന പ്രസിഡന്റ് എം. വിജയകുമാർ പതാക ഉയർത്തി. കിസാൻസഭ ജനറൽ സെക്രട്ടറി ഹനാൻ മൊല്ല പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.
രക്തസാക്ഷി പ്രമേയം എം. പ്രകാശനും അനുശോചന പ്രമേയം അഡ്വ. എസ്.കെ. പ്രീജയും അവതരിപ്പിച്ചു. 'കേരളത്തിന്റെ കാർഷിക മേഖലയിലെ കടമകൾ' വിഷയം എസ്. രാമചന്ദ്രൻപിള്ള അവതരിപ്പിച്ചു. സ്വാഗതസംഘം ഭാരവാഹികളായ എ.വി. റസൽ, കെ.എം. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി വത്സൻ പനോളി പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഗോപി കോട്ടമുറിക്കൽ കണക്കും അവതരിപ്പിച്ചു.
സമ്മേളന നടത്തിപ്പിനുള്ള വിവിധ കമ്മിറ്റികളെയും തെരഞ്ഞെടുത്തു. 620 പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം വെള്ളിയാഴ്ചവരെ തുടരും. ബുധനാഴ്ച വൈകീട്ട് കോട്ടയം തിരുനക്കര മെതാനത്ത് നടന്ന സെമിനാർ ഡോ. അശോക് ധാവ്ലെ ഉദ്ഘാടനം ചെയ്തു. മന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷതവഹിച്ചു. വ്യാഴാഴ്ച നടക്കുന്ന സെമിനാർ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച വൈകീട്ട് നാലിന് തിരുനക്കര മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും
സ്വതന്ത്ര വ്യാപാര കരാറുകൾ നടപ്പാക്കുമ്പോൾ അഭ്യന്തരവിപണി സംരക്ഷിക്കാനാവശ്യമായ കരുതൽ നടപടി സ്വീകരിക്കാത്ത കേന്ദ്രസർക്കാർ സമീപനം പ്രതിഷേധാർഹമാണെന്ന് കർഷകസംഘം സംസ്ഥാന സമ്മേളനം ചൂണ്ടിക്കാട്ടി.
വിദേശ ഉൽപന്നങ്ങളുടെ വൻതോതിലുള്ള കടന്നുകയറ്റം രാജ്യത്തെ കാർഷികോൽപന്നങ്ങൾക്ക് ഭീഷണിയായിരിക്കുന്നു. റബർ ഉൾപ്പെടുന്ന വാണിജ്യവിളകളുടെ നിലനിൽപുതന്നെ അപകടത്തിലാണെന്ന് സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.