തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലെ കേരള പൊലീസിന്റെ ബോധവത്കരണ രീതി ഏറെ സ്വീകാര്യത ലഭിച്ച ഒന്നാണ്. 'ഓണത്തിനിടക്ക് പുട്ടുകച്ചവടം' എന്ന് പറയാവുന്ന തരത്തിൽ സമൂഹം ഏറെ ചർച്ച ചെയ്യുന്ന സംഭവങ്ങളെ തഗ്ഗുകളും ട്രോളുകളുമാക്കി ബോധവത്കരിക്കൽ പതിവാണ്.
കളിയിലൂടെ കാര്യം പറയുന്ന പൊലിസിന്റെ പോസ്റ്ററുകൾ വ്യാപകമായി ഷെയർ ചെയ്യപ്പെടാറുമുണ്ട്. ഇന്നത്തെ ബോധവത്കരണം ഏറെ കൊട്ടിഗ്‌ഘോഷിച്ച് പുറത്തിറങ്ങിയ മോഹൻലാലിന്റെ 'എമ്പുരാൻ' സിനിമയെ മുൻനിർത്തിയുള്ളതാണ്.
'അതിപ്പോ 'ഖുറേഷി അബ്രാം' ആണേലും വിളിക്കാം' എന്ന അടിക്കുറിപ്പോടെ 112 ൽ അടിയന്തിര സഹായങ്ങൾക്ക് വിളിക്കാം എന്നെഴുതിയ പോസ്റ്ററാണ് പങ്കുവെച്ചത്. എമ്പുരാൻ സിനിമയുടെ പോസ്റ്ററിൽ കേരള പൊലീസ് എന്ന് എഡിറ്റ് ചെയ്ത് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്.
എല്ലാ അടിയന്തര സേവനങ്ങളും ഒറ്റ നമ്പറിൽ
പൊലിസ്, ഫയർ, ആംബുലൻസ്, അങ്ങനെ എല്ലാ അടിയന്തര സേവനങ്ങൾക്കും 112 എന്ന നമ്പറിൽ വിളിക്കാം. അടിയന്തര സേവനങ്ങൾക്ക് രാജ്യം മുഴുവൻ ഒറ്റ കൺട്രോൾ റൂം നമ്പറിലേയ്ക്ക് മാറുന്നതിന്റെ ഭാഗമായുള്ള ERSS (Emergency Response Support System) സംവിധാനത്തിന്റെ ഭാഗമായാണ് പൊലിസ് സേവനങ്ങൾ 100 ൽ നിന്ന് 112 എന്ന നമ്പറിലേയ്ക്ക് മാറ്റിയിരിക്കുന്നത്.
കേരളത്തിൽ എവിടെ നിന്ന് 112 ലേയ്ക്ക് വിളിച്ചാലും തിരുവനന്തപുരത്ത് പൊലിസ് ആസ്ഥാനത്തെ കേന്ദ്രീകൃത കൺട്രോൾ റൂമിലേയ്ക്കാവും കാൾ എത്തുന്നത്. ഉദ്യോഗസ്ഥർ അതിവേഗം വിവരങ്ങൾ ശേഖരിച്ച് സേവനമെത്തേണ്ട സ്ഥലത്തിനു സമീപമുള്ള പൊലിസ് വാഹനത്തിക്ക് സന്ദേശം കൈമാറും.
ജി.പി.എസ് സഹായത്തോടെ ഓരോ പൊലിസ് വാഹനവും എവിടെയുണ്ടെന്ന് കൺട്രോൾ റൂമിൽ അറിയാനാകും. ആ വാഹനത്തിൽ ഘടിപ്പിച്ച ടാബിലേയ്ക്കാണ് സന്ദേശമെത്തിക്കുന്നത്. ഇതനുസരിച്ച് പൊലിസ് ഉദ്യോഗസ്ഥർക്ക് അതിവേഗം പ്രവർത്തിക്കാം. ജില്ല കൺട്രോൾ റൂമികളിലേക്കും സമാനമായി സന്ദേശം നൽകും.
ഔട്ട് ഗോയിങ് സൗകര്യം ഇല്ലാത്തതോ താത്കാലികമായി പ്രവർത്തന രഹിതമായിരിക്കുന്നതോ ആയ നമ്പരുകളിൽ നിന്നു പോലും 112 എന്ന നമ്പറിലേയ്ക്ക് വിളിക്കാം എന്നോർക്കുക. മൊബൈൽ ഫോണുകളിൽ നിന്നും ലാൻഡ് ഫോണിൽ നിന്നും ഈ സൗകര്യം ലഭ്യമാണ്. പൊലിസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പോൽ ആപ്പിലെ SoS ബട്ടൺ വഴിയും നിങ്ങൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.