നമ്മുടെ സംസ്ഥാനത്തിന്‍റെ പശ്ചാത്തല വികസന മേഖലയിൽ വലിയ കുതിപ്പാണ് കിഫ്ബിയുടെ സഹായത്താൽ കഴിഞ്ഞ ഒമ്പത് വർഷം സൃഷ്ടിക്കപ്പെട്ടത്. 2016ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരത്തിൽ വന്ന സർക്കാരാണ് കേരളത്തിന്‍റെ വികസനക്കുതിപ്പിന് റോക്കറ്റ് വേഗത സൃഷ്ടിക്കുന്ന നിലയിൽ കിഫ്ബിയെ ഉപയോഗിച്ചത്. ഇപ്പോൾ കേരളത്തിന്‍റെ സകലമേഖലയിലും കിഫ്ബിയുടെ സഹായത്തോടെയുള്ള വികസനങ്ങൾ ഉടലെടുക്കുന്നുണ്ട്. ഓരോ വകുപ്പിലും മണ്ഡലങ്ങളിലും ഉത്തരവാദിത്തപ്പെട്ട മന്ത്രിമാരും എം.എൽ.എമാരും ആവശ്യത്തിനനുസരിച്ചുള്ള പദ്ധതികൾ നടപ്പാക്കാനുള്ള ഇടപെടലുകൾ നടത്തുന്നുമുണ്ട്.
കായിക രംഗത്തും മികച്ച നേട്ടങ്ങളുമായി കിഫ്ബിയുടെ കുതിപ്പ് തുടരുകയാണ്. ഒട്ടേറെ പദ്ധതികളാണ് കായിക മേഖലയുടെ സമഗ്ര വികസനത്തിനായി കിഫ്ബി നടപ്പാക്കിയത്. പാലക്കാട് പറളിയിലെ കായിക മികവിന് വേഗം കൂട്ടാൻ സ്പോർട്സ് കിഫ്ബി മുൻകൈയിൽ ഫെസിലിറ്റി സെൻ്റർ തുറന്നു. സിന്തറ്റിക് ട്രാക്കും ഫുട്ബോൾ ടർഫുമുൾപ്പെടെ മികച്ച സൗകര്യങ്ങളോടെയാണ് പദ്ധതി യാഥാർഥ്യമായത്. ഓരോ തവണയും മികവുയർത്തുന്ന പറളി ഹയർ സെക്കൻഡറി സ്കൂളിലെ സൗകര്യം കായികതാരങ്ങൾക്ക് കൂടുതൽ ഉണർവാകുമെന്ന് കായികമന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. ഫുട്ബോൾ ടർഫ്, നീന്തൽക്കുളം, ഇരുന്നൂറ് മീറ്റർ സിന്തറ്റിക് ട്രാക്ക് എന്നിവ ഉൾപ്പെടുന്നതാണ് സ്പോർട്‌സ് ഫെസിലിറ്റി സെൻ്റർ. പരിമിത സൗകര്യങ്ങളിൽ നിന്ന് നിരവധി മെഡലുകൾ വാരിക്കൂട്ടിയ കുരുന്നുകൾക്ക് പുതിയ മൈതാനം പ്രതീക്ഷ നിറയ്ക്കുന്നതാണ്. മികവുറ്റ സൗകര്യങ്ങൾ യാഥാർഥ്യമായതോടെ പറളിയുടെ കായികരംഗത്തെ വേഗക്കുതിപ്പ് ഇരട്ടിയാകുമെന്ന് ഉറപ്പ്. വിദേശരാജ്യങ്ങളിലെ താരങ്ങൾ പരിശീലിക്കുന്ന തരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളാണ് പ്രത്യേകത.
കായികരംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിൻ്റെ ഭാഗമായി കിഫ്ബിയിൽ നിന്നും 6.93 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. പുനലൂരിന്റെ കായികസ്വപ്നങ്ങൾക്ക് പ്രതീക്ഷ പകരുന്നതാണ് ചെമ്മന്തൂരിലെ ഇൻഡോർ സ്റ്റേഡിയം. കിഫ്ബിയിൽനിന്ന് അനുവദിച്ച 5.50 കോടി ചെലവഴിച്ചാണ് നിർമ്മാണം. സംസ്ഥാന കായിക, യുവജന ഡയറക്ടറേറ്റിൻ്റെ മേൽനോട്ടത്തിൽ ആണ് നിർമ്മാണം ആരംഭിച്ചത്. 40 മീറ്റർ നീളവും 25 മീറ്റർ വീതിയും 12 മീറ്റർ ഉയരവുമുള്ള കെട്ടിടത്തിന് 11,700 ചതുരശ്ര അടി വിസ്‌തീർണമുണ്ട്. രണ്ട് ബാഡ്മിന്റൺ കോർട്ട്, ഒരു വോളിബോൾ കോർട്ട് ഉൾപ്പെടെ ഒരേ സമയം മൂന്നുമത്സരം സംഘടിപ്പിക്കാനുള്ള സംവിധാനം ഉണ്ട്. അന്താരാഷ്ട്ര മത്സരങ്ങൾ ഉൾപ്പെടെ സംഘടിപ്പിക്കുവാൻ കഴിയുന്ന “മേപ്പിൾ വുഡ്' ഫ്ലോറിങ് സംവിധാനവുമുണ്ട്. സ്റ്റേഡിയത്തിനുള്ളിനുള്ളിൽ ഇരുന്നൂറ്റി അമ്പതോളം കാണികൾക്ക് ഇരിക്കാം. ഒരു ഓഫിസ് റൂം, കായികതാരങ്ങൾക്ക് വിശ്രമമുറി, ഡ്രസിങ് റൂം, ശുചിമുറികൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. സ്റ്റേഡിയത്തിലേക്ക് ആവശ്യമായ ജലം സംഭരിക്കുന്നതിനായി മൂന്നുലക്ഷം ലിറ്റർ ശേഷിയുള്ള അഞ്ച് അണ്ടർ ഗ്രൗണ്ട് വാട്ടർ ടാങ്കുകളും സ്ഥാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.