കിഫ്ബി സി.ഇ.ഒ സ്ഥാനത്ത് നിന്ന് രാജിവെക്കില്ല, മുഖ്യമന്ത്രിക്ക് തീരുമാനിക്കാം, പിന്നിൽ വ്യക്തി വൈരാഗ്യം;  വിഷുദിന സന്ദേശത്തിൽ നിലപാട് വ്യക്തമാക്കി കെ.എം എബ്രഹാം

'കിഫ്ബി സി.ഇ.ഒ സ്ഥാനത്ത് നിന്ന് രാജിവെക്കില്ല, മുഖ്യമന്ത്രിക്ക് തീരുമാനിക്കാം, പിന്നിൽ വ്യക്തി വൈരാഗ്യം'; വിഷുദിന സന്ദേശത്തിൽ നിലപാട് വ്യക്തമാക്കി കെ.എം എബ്രഹാം

തിരുവനന്തപുരം: കിഫ്ബി സി.ഇ.ഒ സ്ഥാനത്ത് നിന്ന് സ്വയം രാജി വെക്കില്ലെന്നും പദവിയിൽ തുടരണോയെന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും കെ.എം എബ്രഹാം വ്യക്തമാക്കി.

അനധികൃത സ്വത്ത് സമ്പാദന കേസിൽ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും മുൻ ചീഫ് സെക്രട്ടറിയും കിഫ്ബി സി.ഇ.ഒയുമായ കെ.എം. എബ്രഹാമിന്റെ പ്രതികരണം.

കിഫ്ബി ജീവനക്കാർക്ക് അയച്ച വിഷുദിന സന്ദേശത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. കേസിലെ ഹരജിക്കാരനായ ജോമോൻ പുത്തൻപുരയ്ക്കലിന് തന്നോടുള്ള പൂർവ വൈരാഗ്യമാണ് ഇപ്പോഴത്തെ നീക്കത്തിന് കാരണമെന്നും കെ.എം.എബ്രഹാം പറയുന്നു.

2016ൽ റസ്റ്റ് ഹൗസ് ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ താൻ നിലപാട് സ്വീകരിച്ചതിന്‍റെ പേരിൽ തന്നോടുള്ള വ്യക്തിവൈരാഗ്യമാണ് ഇത്തരത്തിൽ ഒരു നീക്കത്തിന് പിന്നിലെന്ന് അദ്ദേഹം ആരോപിക്കുന്നു. മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസും ഇതിനു പിന്നിലുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു.

ജേക്കബ് തോമസ് ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ തലപ്പത്തിരുന്നപ്പോൾ 20 കോടി രൂപയുടെ അഴിമതി നടന്ന കാര്യം ധനകാര്യ വകുപ്പ് സെക്രട്ടറിയായിരുന്ന താൻ കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് ജേക്കബ് തോമസും ജോമോൻ പുത്തൻപുരയ്ക്കലിനൊപ്പം ചേർന്ന് ഇത്തരത്തിൽ ഒരു നീക്കം നടത്തുന്നതെന്നും കെ.എം. എബ്രഹാം പറയുന്നു.

കോടതി വിധിയനുസരിച്ച് രാജിവെച്ചാൽ അത് ഹരജിക്കാരനും ആരോപണം ഉന്നയിച്ചവരും പറയുന്നത് ശരിയാണ് എന്ന് വ്യാഖ്യാനിക്കപ്പെടും. അതുകൊണ്ട് മുഖ്യമന്ത്രി തന്നെ തീരുമാനിക്കട്ടെയെന്നും കെ.എം. എബ്രഹാം പറഞ്ഞു.


Tags:    
News Summary - KM Abraham says KIIFB CEO will not resign, let the Chief Minister decide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.