കോടാലികൊണ്ട് വെട്ടി നിഷ്ഠൂര കൊലപാതകം, വസ്ത്രങ്ങളില്ലാതെ മൃതദേഹങ്ങൾ, സി.സി.ടി.വി ഹാർഡ് ഡിസ്ക് മാറ്റി; തിരുവാതുക്കൽ കേസിൽ ഒരാൾ കസ്റ്റഡിയിൽ‍?
കൊല്ലപ്പെട്ട മീര, കൊലപാതകം നടന്ന വീട്, വിജയകുമാർ

കോടാലികൊണ്ട് വെട്ടി നിഷ്ഠൂര കൊലപാതകം, വസ്ത്രങ്ങളില്ലാതെ മൃതദേഹങ്ങൾ, സി.സി.ടി.വി ഹാർഡ് ഡിസ്ക് മാറ്റി; തിരുവാതുക്കൽ കേസിൽ ഒരാൾ കസ്റ്റഡിയിൽ‍?

കോട്ടയം: തിരുവാതുക്കലില്‍ വ്യവസായിയെയും ഭാര്യയെയും കൊന്നത് അതിക്രൂരമായെന്ന് പൊലീസ്. മുഖത്തു കോടാലിക്ക് വെട്ടിയാണ് കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറിനെയും ഭാര്യ മീരയെയും അക്രമി കൊലപ്പെടുത്തിയത്. ചോരവാർന്ന മൃതദേഹങ്ങൾ വസ്ത്രങ്ങളില്ലാത്ത നിലയിൽ രണ്ട് മുറികളിലായാണ് കണ്ടെത്തിയത്. കുറ്റവാളി ക്രൂരകൃത്യത്തിനായി ഉപയോഗിച്ച കോടാലി പൊലീസ് കണ്ടെത്തി. സി.സി.ടി.വി ദൃശ്യങ്ങൾ കണ്ടെത്തുന്നത് ഒഴിവാക്കാൻ വീടിനുള്ളിലെ ഡിവിആർ (ഡിജിറ്റൽ വിഡിയോ റെക്കോർഡർ) അടക്കം കൊലപാതകി ഇളക്കിമാറ്റി കൊണ്ടുപോയി.

വിജയകുമാറിന്റെ വീട്ടിൽ നേരത്തെ ജോലിക്ക് നിന്നിരുന്ന അസം സ്വദേശി അമിത്താണ് കൊലപാതകത്തിനു പിന്നിലെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കൊല നടത്താൻ ഇയാൾക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരിക്കാമെന്നും ഒറ്റക്കാകില്ല ക്രൂരകൃത്യം നടത്തിയതെന്നും പൊലീസ് അനുമാനിക്കുന്നു. നിലവിൽ അമിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് സൂചനയുണ്ട്. ഇയാളെ ഈ മാസമാദ്യം മോഷണക്കുറ്റത്തിന്റെ പേരിൽ വിജയകുമാർ ജോലിയിൽനിന്ന് പുറത്താക്കുകയും പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണോ കൊലയെന്ന് സംശയിക്കുന്നുണ്ട്.

ചൊവ്വാഴ്ച പുലര്‍ച്ചെ വീട്ടിലെത്തിയ ജോലിക്കാരിയാണ് രക്തത്തിൽ കുതിർന്നു കിടക്കുന്ന വിജയകുമാറിനെയും മീരയെയും ഇരുമുറികളായി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവ സ്ഥലത്ത് നിന്നും കോടാലിയും വീടിന് സമീപത്തെ ഗേറ്റിന് അടുത്ത് നിന്ന് അമ്മിക്കല്ലും കണ്ടെത്തിയിരുന്നു. ഇത് ഉപയോഗിച്ചാണോ പ്രതി കൃത്യം നടത്തിയതെന്ന് വ്യക്തമല്ല. ഹാർഡ് ഡിസ്കുകള്‍ കാണാതായതോടെ ആസൂത്രിതമായാണ് കൊല നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. ജോലിക്കാരിയിൽനിന്നും ബന്ധുക്കളിൽനിന്നും വിവരം ശേഖരിക്കുന്നുണ്ട്.

വീടിന്റെ ഔട്ട്ഹൗസിൽനിന്ന് തന്നെയാണ് പ്രതി കോടാലി എടുത്തത്. വ്യക്തമായി വീടിനെക്കുറിച്ച് അറിയാവുന്നയാളാണ് പ്രതിയെന്നത് ഉറപ്പാണ്. നാട്ടുകാരും ഇക്കാര്യം തന്നെയാണ് പറയുന്നത്. വിദേശത്ത് ബിസിനസ് ചെയ്തുവരികയായിരുന്ന വിജയകുമാര്‍ പിന്നീട് നാട്ടിലേക്ക് താമസം മാറുകയായിരുന്നു. മകളും മകനും ഭാര്യയും ഉള്‍പ്പെടുന്നതായിരുന്നു വിജയകുമാറിന്റെ കുടുംബം. മകന്‍ ഏതാനും വർഷങ്ങൾക്കു മുമ്പ് മരിച്ചു. ഡോക്ടറായ മകള്‍ അമേരിക്കയിലാണ്. കോട്ടയത്തെ പ്രശസ്തമായ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ കൂടിയാണ് വിജയകുമാര്‍.

Tags:    
News Summary - Kottayam Thiruvathukkal Murder Case Updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.