കൊച്ചി: വാസയോഗ്യമായ ഭൂമി ലഭിക്കാത്ത ചെങ്ങറ സമരക്കാരായ ഭൂരഹിതർക്ക് വിവിധ ജില്ലകളിലായി ഭൂമി നൽകാൻ പദ്ധതി. ആദ്യഘട്ടമെന്ന നിലയിൽ അഞ്ച് സെന്റ് വീതം മാത്രം നൽകി പ്രശ്നപരിഹാര ശ്രമമാണ് സർക്കാർ നടത്തുന്നത്. 2010ൽ ഭൂരഹിതരായ പത്തനംതിട്ട ജില്ലയിലെ ചെങ്ങറ സമരക്കാർക്ക് ഭൂമിയുടെ പട്ടയം കൈമാറിയെങ്കിലും താമസത്തിനോ കൃഷിക്കോ യോഗ്യമല്ലാത്തതാണ് ഈ ഭൂമിയിലേറെയും എന്ന് പരാതിയുയർന്നിരുന്നു. ഹൈകോടതിയിൽ ഹരജികളും എത്തിയിരുന്നു. ഇവരുടെ പുനരധിവാസത്തിനാണ് വിവിധ ജില്ലകളിലായി ഭൂമി കണ്ടെത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച വിശദ വിവരങ്ങൾ സർക്കാർ സത്യവാങ്മൂലമായി ഹൈകോടതിയിലും സമർപ്പിച്ചിട്ടുണ്ട്.
പുതിയ ഭൂനയത്തിന്റെ അടിസ്ഥാനത്തിൽ വാസയോഗ്യമായ ഭൂമി കണ്ടെത്താൻ ശ്രമം നടക്കുന്നുവെന്നായിരുന്നു നേരത്തേ സർക്കാർ കോടതിയെ അറിയിച്ചത്. തുടർന്ന് കോടതി നിർദേശ പ്രകാരം ഭൂരഹിതർക്ക് നൽകാൻ സർക്കാർ ശ്രമം നടത്തിയെങ്കിലും വാഗ്ദാനം ചെയ്ത ഒരേക്കർ വീതം കണ്ടെത്താൻ കഴിഞ്ഞില്ല. ലാന്‍ഡ് റവന്യൂ കമീഷണറും 11 ജില്ല കലക്ടർമാരുമായി നടത്തിയ ചർച്ചയെത്തുടർന്ന് ജില്ലതോറും വാസയോഗ്യമായ 53 ഹെക്ടർ കണ്ടെത്തുകയായിരുന്നു. ഇതിൽനിന്നാണ് അഞ്ച് സെന്റ് വീതം ഓരോ കുടുംബത്തിനും നൽകുക. യഥാർഥ ഭൂരഹിതരെ കണ്ടെത്തിയാവും ഇത് വിതരണം ചെയ്യുക. ഇതിന് മാധ്യമങ്ങളിലൂടെ പരസ്യങ്ങളടക്കം മാർഗങ്ങൾ സ്വീകരിക്കും. ഭൂമി അഞ്ച് സെന്റ് വീതം അളന്നു തിരിക്കുന്ന നടപടികൾക്ക് തുടക്കമായിട്ടുണ്ട്. തരംതിരിച്ച സ്ഥലം അർഹർക്ക് കൈമാറി പട്ടയം നൽകും.
വാസയോഗ്യമായ ഭൂമി കിട്ടിയവരെ ഇപ്പോഴത്തെ പദ്ധതിയിൽ ഉൾപ്പെടുത്തില്ല. പാട്ടക്കരാർ ലംഘിച്ചും കാലാവധി കഴിഞ്ഞും കൈവശം വെച്ച സർക്കാർ ഭൂമി തിരിച്ചുപിടിച്ചതടക്കം ഈ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്നുണ്ട്. ഭൂരഹിതരായ ആദിവാസികൾക്കും ദലിത് വിഭാഗങ്ങൾക്കും ചെങ്ങറ ഭൂസമരത്തെത്തുടർന്ന് ഭൂമി നൽകാൻ 2010 ലാണ് സർക്കാർ ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.