കൽപറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾദുരന്ത ഭൂമിയിൽ ആശ്വാസപ്രവർത്തനങ്ങളുടെ മാതൃകതീർത്ത മുസ്ലിം ലീഗ് പുനരധിവാസ പദ്ധതിയിലേക്കും കടന്നു. ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് മുസ്ലിം ലീഗ് പ്രഖ്യാപിച്ച സമഗ്രപുനരധിവാസ പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന 105 വീടുകള്‍ക്ക് ശിലയിട്ടു. മുട്ടില്‍ ഡബ്ല്യു.എം.ഒ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ശിലാസ്ഥാപന കർമം ഉദ്ഘാടനം ചെയ്തു.
ഒരുമയുടെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും രാഷ്ട്രീയമാണ് ലീഗിന്റേതെന്നും അതിനെതിരെ ആരു ശബ്ദിച്ചാലും പൊതുസമൂഹം അവജ്ഞയോടെ തള്ളുമെന്നും അദ്ദേഹം പറഞ്ഞു. പൊട്ടിയൊലിച്ച ദുരന്തങ്ങള്‍ക്കുമേല്‍ കരുണയുടെയും സ്നേഹത്തിന്റെയും കുത്തൊഴുക്കായിരുന്നു ദുരന്തഭൂമിയില്‍ കണ്ടത്. സഹജീവികളോടുള്ള കരുതലാണ് മുസ്ലിം ലീഗിന്റെ പാരമ്പര്യമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷതവഹിച്ചു. നന്മയില് മനുഷ്യര്‍ ഒരുമിച്ചുനിന്നതിന്റെ മാഹാമാതൃകയാണ് ദുരന്തത്തെ അതിജീവിക്കാന്‍ നമ്മെ പ്രാപ്തമാക്കിയതെന്നും ജാതിമത ഭേദമെന്യേ ഒരു പക്ഷപാതവുമില്ലാതെയാണ് ലീഗ് ഭവനസമുച്ചയ പദ്ധതി നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു. വയനാട് പുരധിവാസ പദ്ധതി ഉപസമിതി കണ്‍വീനര്‍ പി.കെ. ബഷീര്‍ എം.എല്‍.എ റിപ്പോര്‍ട്ടും പദ്ധതിയുടെ രൂപരേഖ മുസ്ലിം ലീഗ് വയനാട് ജില്ല ജന. സെക്രട്ടറി ടി. മുഹമ്മദും അവതരിപ്പിച്ചു.
എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, അബ്ദുസ്സമദ് സമദാനി, പി.വി. അബ്ദുല്‍ വഹാബ്, എം.എല്‍.എമാരായ എം.കെ. മുനീര്‍, കെ.പി.എ. മജീദ്, ടി. സിദ്ദീഖ്, ഐ.സി. ബാലകൃഷ്ണന്, പി. ഉബൈദുല്ല, എന്‍.എ. നെല്ലിക്കുന്ന്, യു.എ. ലത്തീഫ്, മഞ്ഞളാംകുഴി അലി, അഡ്വ. എന്‍. ഷംസുദ്ദീന്, കുറുക്കോളി മൊയ്തീന്, നജീബ് കാന്തപുരം, പി. അബ്ദുല്‍ ഹമീദ്, പി.കെ. ബഷീര്‍, മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി. അഹമ്മദലി, സെക്രട്ടറി കെ.എം. ഷാജി, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.