കോഴിക്കോട്: മുണ്ടക്കൈ -ചൂരൽമല പുനരധിവാസം എപ്പോൾ നടപ്പാക്കുമെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് ടി. സിദ്ദീഖ് എം.എൽ.എ. ജീവനോപാധി ഉൾപ്പെടെ മുഴുവൻ കാര്യങ്ങളും ഇതിൽ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം കോഴിക്കോട്ട് വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നഷ്ടപ്പെട്ട ഭൂമി, കാർഷിക വിഭവങ്ങൾ എന്നിവയിൽ സർക്കാർ നിലപാട് വ്യക്തമാക്കണം. കോടതി വ്യവഹാരം കാരണം പുനരധിവാസത്തിന് അഞ്ചുമാസം നഷ്ടമായി. ഇതിന് സർക്കാറാണ് ഉത്തരവാദി.
കൃഷിഭൂമി, കാർഷികവിളകൾ എന്നിവയിൽ സാമ്പത്തിക സമാശ്വാസ നടപടി ഉണ്ടാകണം. ദുരിതബാധിതരെ രണ്ട് രീതിയിൽ വേർതിരിച്ചിരിക്കുന്നുണ്ട്. നെടുമ്പാല എസ്റ്റേറ്റിൽ 10 സെന്റും കൽപറ്റയിൽ അഞ്ച് സെന്റുമാണ് നൽകുന്നത്. ഇത് വിവേചനമാണ്. എല്ലാ ആളുകൾക്കും കുറഞ്ഞത് 10 സെന്റ് ഭൂമി നൽകണം. ജനപ്രതിനിധികൾ ഉൾപ്പെടെ ആരോടും സംസാരിക്കാതെയാണ് സർക്കാർ നിലവിൽ തീരുമാനമെടുത്തതെന്നും ടി. സിദ്ദീഖ് പറഞ്ഞു.
ഐ.സി. ബാലകൃഷ്ണനും എൻ.ഡി. അപ്പച്ചനും ഒളിവിൽ അല്ലെന്നും ആരും ഒളിവിൽ പോകേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വയനാട് ഡി.സി.സി ട്രഷറർ എൻ.എം. വിജയന്റെ മരണത്തിൽ പാർട്ടി കമീഷനെ നിയോഗിച്ചിട്ടുണ്ട്. കമീഷൻ എല്ലാ കാര്യങ്ങളും പരിശോധിക്കും. വിജയന്റെ കുടുംബത്തെ പാർട്ടി ചേർത്തുപിടിക്കും. കമീഷൻ റിപ്പോർട്ട് പുറത്തുവന്നശേഷം കൂടുതൽ പ്രതികരിക്കാമെന്നും സിദ്ദീഖ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.