ചുങ്കത്തറ പഞ്ചായത്തിൽ അവിശ്വാസപ്രമേയം വിജയിച്ചശേഷം പുറത്തിറങ്ങിയ അംഗം നുസൈബ സുധീറിനെ യു.ഡി.എഫ് പ്രവർത്തകർ സ്വീകരിക്കുന്നു
എടക്കര (മലപ്പുറം): ചുങ്കത്തറ ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റിനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതോടെ ഇടതുപക്ഷത്തിന് ഭരണം നഷ്ടമായി. വൈസ് പ്രസിഡന്റ് നുസൈബ സുധീര്‍ യു.ഡി.എഫിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയതോടെ ഒമ്പതിനെതിരെ 11 വോട്ടുകള്‍ക്കാണ് അവിശ്വാസം വിജയിച്ചത്.
ഇതോടെ ഒന്നര വര്‍ഷത്തെ ഭരണത്തിനുശേഷം പ്രസിഡന്റ് സി.പി.എമ്മിലെ ടി.പി. റീനയുടെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് ഭരണസമിതി പുറത്തായി. പി.വി. അന്‍വർ നേതൃത്വംനൽകുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നിലമ്പൂര്‍ മണ്ഡലം കണ്‍വീനര്‍ സുധീര്‍ പുന്നപ്പാലയുടെ ഭാര്യയാണ് യു.ഡി.എഫിന് വോട്ടുചെയ്ത നുസൈബ സുധീര്‍.
പി.വി. അന്‍വറിന്റെ ഇടപെടലിനെ തുടര്‍ന്നാണ് യു.ഡി.എഫ് അവിശ്വാസത്തിന് മുതിര്‍ന്നതെന്നാണ് സൂചന. 20 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ ഇരുമുന്നണികള്‍ക്കും പത്ത് അംഗങ്ങള്‍ വീതമാണുള്ളത്. എല്‍.ഡി.എഫ് സമിതിയുടെ ഭരണപരാജയം ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ് അവിശ്വാസ നോട്ടീസ് നല്‍കിയത്. ചര്‍ച്ച നടക്കുന്നതിനിടെ ഹാളില്‍ മലിനജല പ്രയോഗവും വാക്കേറ്റവുമുണ്ടായി.
പഞ്ചായത്ത് ഓഫിസിനു പുറത്തും സംഘര്‍ഷമുണ്ടായതിന് പുറമെ, നുസൈബയുടെ ഭര്‍ത്താവ് സുധീറിനും നേരെയും ആക്രമണശ്രമമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.