ആലപ്പുഴ: ജലഗതാഗത വകുപ്പിന് ജില്ലയിൽ 15 സോളാർ ഇലക്ട്രിക് ബോട്ടുകളെത്തുന്നു. വകുപ്പിന്റെ 50 ശതമാനം ബോട്ടുകളും സോളാറാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ബോട്ടുകൾ. യാത്രക്കാർക്ക് സുരക്ഷിതത്വവും സമയലാഭവും ലക്ഷ്യമാക്കി ആധുനിക സൗകര്യങ്ങളോടെ നിർമിച്ചതാണ് ഇരട്ട എൻജിനുള്ള കറ്റാമറൻ യാത്രാബോട്ട്. ഫൈബറിൽ നിർമിക്കുന്ന ഒരു കറ്റാമറന് 2.5 കോടിയാണ് ചെലവ്. ആദ്യ ബോട്ട് ജൂലൈ ആദ്യവാരം ഓടിത്തുടങ്ങുമെന്നാണ് വിവരം.
30, 75, 100 വീതം യാത്രക്കാരെ കയറ്റാവുന്ന ബോട്ടുകളാണ് ഇവ. വൈക്കം -തവണക്കടവ് റൂട്ടിൽ പരീക്ഷണ അടിസ്ഥാനത്തിൽ സർവിസ് നടത്തിയ സോളർ ഇലക്ട്രിക് ബോട്ട് വിജയമായിരുന്നു. ബോട്ടിൽ 30പേർക്ക് യാത്ര ചെയ്യാനാകും. മുഹമ്മ-മണിയാംപറമ്പ് റൂട്ടിലാകും സർവിസ് നടത്തുക. നിലവിൽ ഈ റൂട്ടിൽ ജലഗതാഗത വകുപ്പിന്റെ സർവിസ് കുറവാണ്. ഫൈബർ നിർമിതമായതിനാൽ കറ്റാമറനുകൾക്ക് ഭാരംകുറവാണ്. പട്ടണക്കാട്, പാണാവള്ളി യാർഡുകളിലാണ് ബോട്ടുകളുടെ നിർമാണം നടക്കുന്നത്.
രാജ്യത്തെ ആദ്യ സോളർ ബോട്ടായ ആദിത്യയും ജലഗതാഗത വകുപ്പാണ് പുറത്തിറക്കിയത്. രണ്ടുവർഷം കൊണ്ട് ആദിത്യ 58,450 ലീറ്റർ ഇന്ധനം ലാഭിച്ചിരുന്നു. വൈക്കം -തവണക്കടവ് റൂട്ടിൽ സൗരോർജ ബോട്ടായ ആദിത്യയാണ് സർവിസ് നടത്തുന്നത്. ഇതിലൂടെ 41 ലക്ഷം രൂപയാണ് ലാഭിക്കാനായത്.
സാധാരണ യാത്രാബോട്ടുകൾക്ക് ദിവസം 13 മണിക്കൂർ സർവിസ് നടത്താൻ 10,000 രൂപയുടെ ഡീസൽ ആവശ്യമാണ്. ഏകദേശം 120 ലീറ്റർ ഡീസൽ ആവശ്യമായി വരുന്നു. എന്നാൽ, സോളർ ഇലക്ട്രിക്കിലേക്ക് മാറുന്നതോടെ 350 രൂപ മാത്രമാണ് ചെലവ് വരിക. വൈകുന്നേരങ്ങളിൽ സൂര്യപ്രകാശം ലഭിക്കാത്ത സാഹചര്യത്തിൽ വൈദ്യുതി ഉപയോഗിച്ചും എൻജിൻ പ്രവർത്തിപ്പിക്കാനാകും. ഇതിനാണ് 350 രൂപ ചെലവാകുക. നിലവിൽ ജലഗതാഗത വകുപ്പിന്റെ മിക്ക ബോട്ടുകളും നഷ്ടത്തിലാണ്. വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് സർവിസ് നടത്തുന്ന സീ -കുട്ടനാട്, വേഗ ബോട്ടുകളാണ് ലാഭത്തിലോടുന്നവ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.