ആലപ്പുഴ ബൈപാസ് മേൽപാലത്തിലെ തൂണുകൾക്കിടയിൽ സ്ഥാപിക്കാൻ എത്തിച്ച കൂറ്റൻ ഗർഡറുമായി മറിഞ്ഞ ട്രെയിലർ ലോറി ഉയർത്തിയപ്പോൾ
ആലപ്പുഴ: നിർമാണത്തിലുള്ള ആലപ്പുഴ ബൈപാസ് മേൽപാലത്തിലെ തൂണുകൾക്കിടയിൽ സ്ഥാപിക്കാൻ കൂറ്റൻ ഗർഡറുമായി എത്തിയ ട്രെയിലർ ലോറി മറിഞ്ഞു. കാബിന്റെ ചില്ല് തകർന്ന് ഡ്രൈവർക്ക് പരിക്കേറ്റു. വൻദുരന്തം ഒഴിവായത് തലനാഴിരക്ക്. സമീപത്തെ വീടിന് മുന്നിൽ പാർക്ക് ചെയ്ത ഓട്ടോ ഭാഗികമായി തകർന്നു.
അപകടസമയത്ത് ഓടിമാറിയ ഒരാൾ തലനാഴിരക്ക് രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ ഒമ്പതിന് മാളികമുക്ക് മുളക്കട ക്ഷേത്രത്തിന് സമീപമാണ് അപകടമുണ്ടായത്. ട്രെയിലർ ഓടിച്ചിരുന്ന യു.പി സ്വദേശിയായ രാധേശ്യാമിനാണ് (45) പരിക്കേറ്റത്. ഇയാളെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപത്തെ വീടിന് മുന്നിൽ നിർത്തിയിട്ട കനാൽ വാർഡ് പുത്തൻപുരയ്ക്കൽ പി.കെ. നസീറിന്റെ ഓട്ടോയാണ് തകർന്നത്. ഈ വീട്ടിലേക്ക് വെള്ളം വാങ്ങാൻ ബൈക്കിലെത്തിയ നസീറിന്റെ ബന്ധു ആറാട്ടുവഴി സ്വദേശി നൗഷാദാണ് തലനാഴിരക്കാണ് രക്ഷപ്പെട്ടത്. ബൈക്ക് നിർത്തി വെള്ളമെടുക്കുന്നതിനിടെ ട്രെയിലർ മറിയുന്നത് കണ്ട് ഓടിമാറുകയായിരുന്നു.
നിർമാണത്തിലിരിക്കുന്ന രണ്ടാംബൈപാസ് മേൽപാലത്തിന്റെ മൂന്നുംനാലും തൂണുകൾക്കിടയിൽ കൂറ്റൻ ക്രെയിനുകൾ ഉപയോഗിച്ച് മുകളിൽ സ്ഥാപിക്കാൻ ട്രെയിലറിൽ എത്തിച്ച 100 ടൺ ഭാരമുള്ള കൂറ്റൻ ഗർഡറാണ് തകർന്നത്. നിർമാണത്തിന്റെ ഭാഗമായി റോഡിൽ നേരത്തെ മണ്ണിട്ട് മൂടിയ ഓടയുടെ സ്ലാബ് തകർന്ന് ട്രെയിലർ മറിയുകയായിരുന്നു. വലതുഭാഗത്തേക്ക് നിലംപൊത്തിയ ട്രെയിലറിൽനിന്ന് താഴേക്ക് പതിച്ച ഗർഡർ രണ്ടായി തകർന്നു. പിന്നീട് ഗ്യാസ് കട്ടർ ഉപയോഗിച്ച് കൂറ്റർ ഗർഡർ മുറിച്ചുമാറ്റിയാണ് ട്രെയിലർ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയത്. അപകടത്തിനിടെ ട്രെയിലറിന്റെ മുൻവശത്തെയും കാമ്പിന്റെയും ചില്ലുകൾ പൂർണമായും തകർന്നു.
വീടുകൾ ഏറെയുള്ള പ്രദേശത്ത് ആളുകൾ സഞ്ചരിക്കുന്ന പാതയിൽ ഉഗ്രശബ്ദത്തോടെയാണ് ട്രെയിലറും ഗർഡറും മറിഞ്ഞത്. മാളികമുക്ക് ഭാഗത്തുനിന്ന് പിന്നിലെ ക്രെയിന്റെ അടുത്തേക്ക് വരുമ്പോൾ ട്രെയിലറ മണ്ണിട്ട് മൂടിയ ഓടയുടെ സ്ലാബിൽ കയറുകയും ഇത് തകർന്ന് നിയന്ത്രണംവിട്ട് വലതുഭാഗത്തേക്ക് നിലംപൊത്തുകയായിരുന്നു.
നേരത്തെയുണ്ടായിരുന്ന കോൺക്രീറ്റ് കാന വേണ്ടവിധം ഉപയോഗിക്കാതെ അലക്ഷ്യമായി മണ്ണിട്ട് മൂടിയ ദേശീയപാത അധികൃതരുടെ അനാസ്ഥയാണ് അപകടകാരണമെന്ന് നാട്ടുകാർ പറയുന്നു. ഇപ്പോഴും സ്ലാബിട്ട് മൂടാത്ത രീതിയിൽ പ്രദേശത്ത് ഓടകളുണ്ട്. ഇതൊന്നും നോക്കാതെയാണ് വലിയ ഭാരവാഹനങ്ങൾ നിർമാണസ്ഥലത്ത് എത്തുന്നത്. ഹരിയാന ആസ്ഥാനമായ കെ.സി.സി ബിൽഡ്കോൺ എന്ന കമ്പനിയാണ് കരാർ ഏറ്റെടുത്ത് നിർമാണം നടത്തുന്നത്. ട്രെയിലർ ലോറിയിൽനിന്ന് നിലത്തേക്ക് വീണ കോൺക്രീറ്റ് ഗർഡർ തകർന്നതിന് പിന്നിൽ ഉപയോഗിച്ച വസ്തുക്കളുടെ ഗുണനിലവാരത്തിൽ പ്രദേശവാസികൾക്ക് സംശയമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.