അന്ധകാരനഴിയിൽ കടൽഭിത്തിക്ക് മുകളിലായി നിർമിച്ച നടപ്പാതയുടെ കൈവരികൾ തകർന്ന നിലയിൽ
തുറവൂർ: അന്ധകാരനഴി ബീച്ചിൽ സുരക്ഷ സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്തത് ദുരിതമാകുന്നു. കടലോരം കിലോമീറ്ററുകൾ ഉണ്ടെങ്കിലും ആളുകൾക്കിറങ്ങാവുന്ന കടലോരങ്ങൾ വിരളമാണ് അരൂർ മേഖലയിൽ. കൊച്ചിയിൽനിന്നും ആലപ്പുഴയുടെ വിവിധ പ്രദേശങ്ങളിൽനിന്നും നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടെയെത്തുന്നത്.
വിഷുവിനും ഈസ്റ്ററിനും ആയിരക്കണക്കിന് സഞ്ചാരികൾ ഇവിടെയെത്തും. പക്ഷേ, ബീച്ചിലെത്തുന്നവർക്ക് സുരക്ഷ ഒരുക്കാൻ അധികൃതർ തയാറാകുന്നില്ല. കടലിൽ ഇറങ്ങുന്നവർക്കു യാതൊരു സുരക്ഷാസംവിധാനവുമില്ല. സഞ്ചാരികൾക്കായി കോടികൾ മുടക്കി നിർമിച്ച കെട്ടിടങ്ങൾ, ബോട്ട് ജെട്ടി, നടപ്പാത, അസ്തമയം കാണാനുള്ള സംവിധാനം എല്ലാം വർഷങ്ങളായി ഉപയോഗശൂന്യമായ നിലയിൽ തുരുമ്പെടുത്ത് നശിക്കുകയാണ്.
അവശിഷ്ടങ്ങളായി കിടക്കുന്ന കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ പോലും അധികൃതർക്കു കഴിഞ്ഞിട്ടില്ല. ബീച്ചിലെ കടലോരത്ത് നിർമിച്ചിട്ടുള്ള നടപ്പാതയും തകർന്ന നിലയിലാണ്. കൈവരികൾ നഷ്ടപ്പെട്ട നടപ്പാതയിലൂടെ നിരവധി സഞ്ചാരികളാണ് കയറിയിറങ്ങുന്നത്. പലരും ഇവിടെ അപകടത്തിൽപെടുന്നതും പതിവാണ്.
സഞ്ചാരികൾ എത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഫീസ് ഈടാക്കാൻ ആളെ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ജനങ്ങൾക്കാവശ്യമായ ഒരു കാര്യവും ബീച്ചിൽ ചെയ്തിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. വേനലവധിയായതോടെ ബീച്ചിൽ തിരക്ക് വർധിക്കുമെന്നും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.