ആകാശ് ശ്രീവാസ്തവ
ആലപ്പുഴ: ആൾമാറാട്ടം നടത്തി ഓൺലൈൻ തൊഴിൽ തട്ടിപ്പ് നടത്തിയ കേസിൽ ഡൽഹി സ്വദേശി അറസ്റ്റിൽ. ഡൽഹി ഉത്തംനഗർ ബുദ്ധവിഹാർ സ്വദേശിയായ ആകാശ് ശ്രീവാസ്തവയെയാണ് (28) ആലപ്പുഴ സൈബർ ക്രൈം പൊലീസ് ഡൽഹിയിലെത്തി പിടികൂടിയത്. ആലപ്പുഴ തഴക്കര സ്വദേശിയിൽനിന്ന് ഓൺലൈൻ ജോബ് ടാസ്ക് എന്നപേരിൽ 25,000 രൂപ തട്ടിയ കേസിലാണ് അറസ്റ്റിലായത്.
പരാതിക്കാരനെ മാർക്കറ്റിങ് കമ്പനിയുടെ പ്രതിനിധിയാണെന്ന് പറഞ്ഞ് ആൾമാറാട്ടം നടത്തി വാട്ട്സ് ആപ് വഴിയായിരുന്നു തട്ടിപ്പ്. 2024 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. ഓൺലൈൻ ടാസ്ക് എന്ന പേരിൽ പരാതിക്കാരന് ഗൂഗിൾ മാപ് ലിങ്ക് അയച്ചുകൊടുത്തു. അതിലെ ഹോട്ടലുകൾക്ക് റേറ്റിങ് ചെയ്യിപ്പിച്ച ശേഷം ചെറിയതുക പ്രതിഫലം നൽകി വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.
രണ്ട് ഇടപാടുകളിലായി 25000 രൂപയാണ് നഷ്ടമായത്. ഇതിൽ 20000 രൂപയും പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് അയച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ ആലപ്പുഴ സൈബർ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 2024 ജൂൺ ഒന്നിന് പ്രതിക്ക് നോട്ടീസ് നൽകിയിരുന്നു.
ജൂലൈ14ന് അന്വേഷണം പൂർത്തിയാക്കി ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അന്തിമറിപ്പോർട്ട് സമർപ്പിച്ചിരുന്നു. തുടർന്നാണ് ഇയാൾക്കെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ഡൽഹിയിലെത്തി അന്വേഷണസംഘം ഉത്തംനഗറിലെ ബുദ്ധവിഹാറിൽനിന്ന് പ്രതിയെ പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.