ചെട്ടികുളങ്ങര: പഞ്ചായത്തിനെ രണ്ടായി കീറിമുറിച്ച് കടന്നുപോകുന്ന റെയിൽപ്പാത... പ്രധാന റോഡുകളിൽ മാർഗതടസ്സമായി നിൽക്കുന്ന അഞ്ച് റെയിൽവേ ഗേറ്റുകൾ. ഇതിൽ ഒന്നിലെങ്കിലും മേൽപാലം വേണമെന്ന ചെട്ടികുളങ്ങരക്കാരുടെ ആവശ്യം ഇനിയും പരിഗണിച്ചിട്ടില്ല. കായംകുളം, മാവേലിക്കര സ്റ്റേഷനുകൾക്കിടയിലുള്ള ഈ ഭാഗത്ത് ദിവസേന ശരാശരി 60 പ്രാവശ്യമെങ്കിലും ഗേറ്റുകൾ അടക്കേണ്ടിവരുന്നുണ്ട്.
മാവേലിക്കര നഗരം, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, സിവിൽ സ്റ്റേഷൻ, കോടതി, പല്ലാരിമംഗലം, ഓലകെട്ടി എന്നിവിടങ്ങളിലേക്ക് പോകേണ്ടവർക്ക് റെയിൽവേ ഗേറ്റുകൾക്ക് മുന്നിൽ കാത്തുകിടക്കുകയേ നിവൃത്തിയുള്ളൂ. അത്യാവശ്യഘട്ടത്തിൽ മാവേലിക്കര ജില്ല ആശുപത്രിയിലേക്ക് പോകേണ്ടിവരുന്നവരുടെ ഗതിയും ഇതുതന്നെ. റെയിൽപ്പാളത്തിെൻറ കിഴക്കുവശത്തെ ഒമ്പത്, 11, 12 വാർഡുകളിലെ ജനങ്ങൾക്ക് പഞ്ചായത്ത് ഓഫിസ്, പഞ്ചായത്ത് ആശുപത്രി, കൃഷിഭവൻ, മൃഗാശുപത്രി, ചെട്ടികുളങ്ങര ക്ഷേത്രം എന്നിവിടങ്ങളിലേക്ക് പോകണമെങ്കിലും കാത്തുകിടക്കാതെ തരമില്ല.
ചെട്ടികുളങ്ങര-ളാഹ റോഡിലെ ഗേറ്റിൽ തിരക്കേറിയ സമയങ്ങളിൽ വലിയ ഗതാഗതക്കുരുക്കാണ്. തുറന്ന് വാഹനങ്ങൾ മുഴുവൻ കടന്നുപോകുന്നതിനുമുമ്പ് ഗേറ്റ് വീണ്ടും അടയുന്നതും പതിവാണ്. സ്കൂളുകളിലും കോളജുകളിലും പോകേണ്ട കുട്ടികൾ വൈകുന്ന സ്ഥിതിയുമുണ്ട്. വേമ്പനാട് റെയിൽവേ ഗേറ്റ് ചെട്ടികുളങ്ങര-ആനയടിക്കാവ്-ഓലകെട്ടി റോഡിലാണുള്ളത്.
കിഴക്കൻമേഖലയിലുള്ളവർക്ക് പഞ്ചായത്ത് ആസ്ഥാനത്തേക്കും ക്ഷേത്രത്തിലേക്കുമുള്ള പ്രധാന പാതയുമാണിത്. ചെട്ടികുളങ്ങര, ഭഗവതിപ്പടി എന്നിവിടങ്ങളിൽനിന്നുള്ള പ്രധാന റോഡുകൾ കൂടിച്ചേരുന്ന ഭാഗത്താണ് കോയിക്കത്തറ റെയിൽവേ ഗേറ്റ്. പല്ലാരിമംഗലം, ഓലകെട്ടി ഭാഗത്തേക്കും കൊയ്പള്ളി കാരാഴ്മ ഭാഗത്തേക്കുമുള്ള യാത്രക്കാർക്ക് ഗേറ്റടവ് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
തെക്കുഭാഗത്തേക്കും വടക്കുഭാഗത്തേക്കും ട്രെയിൻ കടന്നുപോകേണ്ടിവരുന്ന സമയങ്ങളിൽ പലപ്പോഴും 15 മിനിറ്റിലധികം അടഞ്ഞുകിടക്കും. തീരദേശ പാതയിൽ കാക്കനാട് ഗേറ്റുകൂടി വന്നതോടെ പ്രദേശത്തെ ജനങ്ങൾ വിഷമവൃത്തത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.