കായംകുളം: ഗവ. ആശുപത്രിയിലെ ഗുണ്ട അഴിഞ്ഞാട്ടത്തിലെ സി.പി.എം ബന്ധം പാർട്ടിയെ പ്രതിരോധത്തിലാക്കുന്നു. ലോക്കൽ കമ്മിറ്റി അംഗവും ബ്രാഞ്ച് സെക്രട്ടറിമാരും കേസിൽ പ്രതികളായതാണ് നേതൃത്വത്തെ അലോസരപ്പെടുത്തുന്നത്.
വെള്ളിയാഴ്ച വൈകീട്ടാണ് ഗവ. ആശുപത്രിയിൽ സി.പി.എം ബന്ധമുള്ള ഗുണ്ടസംഘം അഴിഞ്ഞാടിയത്. ഡോക്ടറുടെ കാബിനും ഉപകരണങ്ങളും തകർത്ത സംഭവത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തതോടെ പ്രതികൾ ഒളിവിൽ പോയി. ഇവരെല്ലാം നിരവധി കേസുകളിൽ പ്രതികളും ഗുണ്ടബന്ധമുള്ളവരുമാണെന്ന് ചൂണ്ടിക്കാട്ടുന്നു. ചിലർക്ക് മീറ്റർ പലിശ മാഫിയയുമായി ബന്ധമുണ്ടെന്നും അറിയുന്നു.
ആശുപത്രി ആക്രമണക്കേസിലെ പ്രതികളായ സാജിദും അരുണും പൊലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടവരാണ്. എന്നാൽ, 2017ന് ശേഷം ഇവർക്കെതിരെ കേസുകളൊന്നും ഇല്ലെന്നാണ് പൊലീസ് പറയുന്നത്. നിരവധി കേസുകളിൽ പ്രതിയായ സാജിദ് ഷാജഹാനെ അറസ്റ്റ് ചെയ്യാൻ വീട്ടിലെത്തിയ സർക്കിൾ ഇൻസ്പെക്ടർ തോക്ക് ചൂണ്ടിയ സംഭവം ഏറെ വിവാദമായിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു സംഭവം.
കഴിഞ്ഞ സമ്മേളന കാലയളവിൽ കരീലക്കുളങ്ങരയിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ ഹോട്ടലിൽ പാർട്ടിയിലെ ഒരു വിഭാഗം അക്രമണം നടത്തിയതോടെ കുറ്റവാളി സാന്നിധ്യം പാർട്ടിക്കുള്ളിൽ സജീവ ചർച്ചയായി. 2021 ഡിസംബറിലായിരുന്നു ലോക്കൽ കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തിൽ ഹോട്ടൽ ആക്രമിച്ചത്. ഇതിന് തൊട്ടുമുമ്പ് കൊറ്റുകുളങ്ങരയിൽ കാർ തടഞ്ഞുനിർത്തി പണം കവർന്ന സംഭവത്തിനു പിന്നിലും സി.പി.എം ബന്ധമുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിന്റെ തുടർച്ചയെന്നവണ്ണം കൊറ്റുകുളങ്ങരയിൽ ആക്രമണത്തിന് എത്തിയവരെ വീട്ടുകാർ തടഞ്ഞുവെച്ച സംഭവം സി.പി.എം ഓഫിസിലെ മധ്യസ്ഥതയിലാണ് പരിഹരിക്കപ്പെട്ടത്. നഗരസഭ സ്ഥിരം സമിതി അധ്യക്ഷയുടെ പിതാവിനെ രണ്ടു ദിവസം പൊലീസ് കസ്റ്റഡിയിൽ വെച്ചാണ് ഒത്തുതീർപ്പിന് കളമൊരുക്കിയത്. കൂടാതെ മുമ്പത്തെ ആക്രമണ വിഷയത്തിൽ പരാതി നൽകിയവരെക്കൊണ്ട് സമൂഹമാധ്യമങ്ങളിലൂടെ മാപ്പ് പറയിച്ചതും ചർച്ചയായിരുന്നു.
വിഷയം സമ്മേളന റിപ്പോർട്ടിലും പ്രത്യേകമായി പരാമർശിക്കപ്പെട്ടതോടെ ക്രിമിനൽ പശ്ചാത്തലമുള്ളവരെ ചുമതലകളിൽ വെക്കരുതെന്ന നിർദേശം നേതൃത്വം നൽകിയിരുന്നു. ഇത് ലംഘിച്ചാണ് പലരും ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ കയറിക്കൂടിയതെന്നാണ് ശ്രദ്ധേയം. നേതാക്കൾക്ക് ഇവരുമായുള്ള ആത്മബന്ധമാണ് നേതൃനിർദേശങ്ങൾ ലംഘിച്ച് പാർട്ടി സ്ഥാനങ്ങൾ നൽകുന്നതിന് കാരണമാകുന്നതത്രേ. നേതാക്കളുടെ സംരക്ഷണ ബലത്തിൽ പലപ്പോഴും പ്രതിപ്പട്ടികയിൽനിന്ന് രക്ഷപ്പെടാറുണ്ടെന്നതും സത്യമാണ്. ഇത്തവണ ആശുപത്രി ആക്രമണ ദൃശ്യം സി.സി ടി.വിയിൽ പതിഞ്ഞതാണ് പ്രതികൾക്ക് തിരിച്ചടിയായത്. രക്ഷപ്പെടുത്താനുള്ള നേതാക്കളുടെ നീക്കത്തിന് കൂട്ടുനിൽക്കാൻ പൊലീസിനായില്ല. ഇപ്പോൾ നേതാക്കൾക്ക് ഇവരെ തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.