ബീച്ച് റോഡിൽ റെയിൽവേ ഗേറ്റിന് സമീപം കമാനം നിർമാണത്തിനായി പണിതുയർത്തിയ തൂണുകൾക്കിടയിലൂടെ നടന്നുവരുന്ന യാത്രക്കാർ
ആലപ്പുഴ: യാത്രക്കാരെ വലച്ച് റെയിൽവേയുടെ കമാന നിർമാണം. റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡിൽ ബസ് സർവിസ് പൂർണമായും നിർത്തിവെച്ചതാണ് യാത്രക്കാരെ വലക്കുന്നത്. ആഴ്ചകൾ പലത് പിന്നിട്ടിട്ടും റോഡിൽ ബസ് സർവിസ് എന്നു തുടങ്ങുമെന്ന് പറയാൻ അധികൃതർക്കാവുന്നില്ല.
ബീച്ച് റോഡിൽനിന്ന് റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡ് തുടങ്ങുന്ന റെയിൽവേ ക്രോസിനടുത്താണ് കമാന നിർമാണം നടക്കുന്നത്. ഇതിനായാണ് ഈ റോഡിലൂടെയുള്ള ബസ് സർവിസ് പൂർണമായും നിർത്തിവെച്ചത്. റെയിൽവേ സ്റ്റഷനിൽനിന്നും അര കിലോമീറ്ററോളം നടന്ന് ബീച്ച് റോഡിലെ റെയിൽവേ ക്രോസിനടുത്ത് എത്തിയാലേ ബസ് ലഭിക്കുകയുള്ളൂ.
പകൽസമയത്ത് കൊടുംവെയിലത്ത് ഇത്രയും ദൂരം നടക്കേണ്ടിവരുന്നത് യാത്രക്കാരെ കഷ്ടത്തിലാക്കുകയാണ്. സ്റ്റേഷനിലെ 14 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ 2024 ജൂലൈയിലാണ് ആരംഭിച്ചത്. ഏപ്രിലിൽ പൂർത്തീകരിക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും എപ്പോൾ തീരുമെന്നത് ഇപ്പോഴും അവ്യക്തത തുടരുകയാണ്.
നിർമാണ വസ്തുക്കളുടെ ലഭ്യതക്കുറവും തൊഴിലാളി ക്ഷാമവും നിർമാണത്തിന്റെ വേഗം കുറയാൻ കാരണമായിട്ടുണ്ടെന്ന് അധികൃതർ പറയുന്നു. റോഡ് മധ്യത്തിൽ തൂണ് സ്ഥാപിച്ചാണ് കമാനം നിർമിക്കുന്നത്. ഇതിനായി രണ്ട് വശങ്ങളിലും നടുവിലുള്ള തൂണുകളുടെ നിർമാണം കഴിഞ്ഞു. ഇനി ഇവയെ ബന്ധിച്ചുള്ള കമാനത്തിന്റെ ജോലിയാണുള്ളത്. റോഡിന്റെ ഇരുവശവും കാനയുടെയും നടപ്പാതയുടെയും നിർമാണവും നടക്കുന്നുണ്ട്.
ചെറിയ വാഹനങ്ങൾക്ക് മാത്രമേ ഈ വഴി പ്രവേശനമുള്ളൂ. രാത്രി ഏഴിനു ശേഷം സ്വകാര്യ ബസുകൾ സ്റ്റേഷൻ ഭാഗത്തുനിന്ന് ലഭിക്കില്ല. പലപ്പോഴും ഓട്ടോയിൽ വലിയ നിരക്ക് നൽകിയാണ് സ്റ്റാൻഡിലേക്കും ബോട്ടു ജെട്ടിയിലേക്കുമടക്കം യാത്രക്കാർ പോകുന്നത്. കമാനം നിർമിക്കുന്നതിനായാണ് റോഡ് അടച്ചത്.
നിർമാണം നടക്കാത്ത അവസരങ്ങളിൽ റോഡിലൂടെ ബസുകൾ ഓടാൻ അനുവദിക്കണമെന്ന് ആവശ്യമുയരുന്നു. ആഴ്ചകളായി നിർമാണം ഒന്നും നടക്കുന്നില്ല. ഇത്തരം സന്ദർഭങ്ങളിൽ ബസുകൾ ഓടാൻ അനുവദിച്ചാൽ അത്രയും രക്ഷയാകുമായിരുന്നുവെന്ന് യാത്രക്കാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.