ആലപ്പുഴ: തെരുവുനായ്ക്കളെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. ജില്ലയിൽ ഒരുദിവസം ശരാശരി 50 പേർക്ക് കടിയേൽക്കുന്നതായാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. വിവിധയിടങ്ങളിൽ തെരുവുനായ് ശല്യംരൂക്ഷമായതോടെ കടിയേൽക്കുന്നവരുടെയും അപകടത്തിൽപെടുന്നവരുടെയും എണ്ണവും കൂടിയിട്ടുണ്ട്.
പ്രഭാതസവാരിക്ക് പോകുന്നവർ മുതൽ രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നവർ വരെ ആക്രമണത്തിന് ഇരയാകുന്നു. ബീച്ചിൽ വിനോദസഞ്ചാരത്തിനെത്തിയ ഫ്രഞ്ച് വനിതയെ തെരുവുനായ് കടിച്ചതാണ് ഏറ്റവും ഒടുവിലത്തേത്.
കഴിഞ്ഞയാഴ്ച മാവേലിക്കര നഗരത്തിലും പരിസരങ്ങളിലുമായി എഴുപതോളം പേരെയാണ് തെരുവുനായ് കടിച്ചത്. ഏറെനാളത്തെ കാത്തിരിപ്പിനുശേഷം ജില്ലയിലെ ആദ്യ അനിമൽ ബർത്ത് കൺട്രോൾ സെന്റർ (എ.ബി.സി) അടുത്തിടെയാണ് പ്രവർത്തനം തുടങ്ങിയത്.
പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധയിടങ്ങളിൽനിന്ന് പിടിച്ചുകൊണ്ടുവരുന്ന നായ്ക്കളെ വന്ധ്യംകരണം നടത്തുന്നുണ്ട്. ശസ്ത്രക്രിയക്കുശേഷം സെന്ററിലെ കൂടുകളിലേക്ക് മാറ്റുന്ന ആൺ നായ്ക്കളെ നാലുദിവസവും പെൺനായ്ക്കളെ അഞ്ചുദിവസവും നിരീക്ഷണത്തിൽ പാർപ്പിച്ചതിനുശേഷം കൊണ്ടുവന്ന സ്ഥലത്തുതന്നെ തിരിച്ചെത്തിക്കും.
ഇവയെ തിരിച്ചറിയാൻ ചെവിയിൽ അടയാളവും പതിപ്പിക്കും. പകർച്ചവ്യാധിയുള്ള നായ്ക്കളെ ചികിത്സ നടത്തി മാത്രമേ തിരിച്ചുവിടൂ. ആന്റിബയോട്ടിക് ചികിത്സയും പേവിഷബാധക്ക് എതിരെയുള്ള കുത്തിവെപ്പും നൽകും. ദിവസവും രാവിലെയും വൈകീട്ടും 10 നായ്ക്കളെ വീതം പിടിച്ച് വന്ധ്യംകരിക്കുന്നതാണ് നിലവിൽ പദ്ധതി. എന്നാൽ, ആലപ്പുഴയിൽ ഇതിനായി പണി പൂർത്തിയാക്കിയ എ.ബി.സി സെന്റർ ഇനിയും തുറക്കാനായിട്ടില്ല.
മാവേലിക്കര: മാവേലിക്കരയിലും പരിസരങ്ങളിലും എഴുപതിലേറെ പേരെ കടിച്ച തെരുവുനായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ചെട്ടിക്കുളങ്ങര കണ്ണമംഗലത്തെ പറമ്പിൽ ചത്ത നിലയിലാണ് നായെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കുഴിച്ചുമൂടിയ നായയെ നഗരസഭ, മൃഗസംരക്ഷണ വകുപ്പ് എന്നിവരുടെ നേതൃത്വത്തിൽ പുറത്തെടുത്തശേഷം തിരുവല്ല മഞ്ഞാടിയിലെ ലബോറട്ടറിയിൽ പരിശോധനക്കായി കൊണ്ടുപോയി. പ്രാഥമിക പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞയാഴ്ചയാണ് മൂന്ന് വയസ്സുകാരി ഉൾപ്പെടെ എഴുപതോളം പേർക്ക് തെരുവുനായുടെ കടിയേറ്റത്. നായുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി ജനങ്ങളുടെ ഭീതിയകറ്റാൻ അധികൃതർ തയാറാകാതെ കുഴിച്ചിട്ടതിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു. നഗരസഭ, മൃഗസംരക്ഷണ വകുപ്പ് എന്നിവർ മുൻകൈയെടുത്താണ് നായെ പുറത്തെടുത്ത് പരിശോധനക്ക് അയച്ചത്.
ആലപ്പുഴ: പല വിദേശരാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ടെങ്കിലും തെരുവുനായുടെ കടിയേൽക്കുന്നത് ആദ്യമാണെന്ന് ഫ്രഞ്ച് വനിത. ആലപ്പുഴ ബീച്ചിൽ തെരുവുനായുടെ കടിയേറ്റ ഫ്രാൻസിൽ ഫിനാൻഷ്യൽ കൺസൽട്ടന്റായി ജോലിചെയ്യുന്ന കെസ്നോട്ടിന്റെ (55) പ്രതികരണം ഇങ്ങനെയായിരുന്നു. ഹോംസ്റ്റേയിൽനിന്ന് ബീച്ചിലെ ഹോട്ടലിൽ ചായകുടിക്കാനാണ് പുറത്തേക്ക് ഇറങ്ങിയത്.
കാൽനടയിൽ ഒപ്പംകൂടിയ തെരുവുനായ് ആദ്യം കയറിപ്പിടിച്ചത് ധരിച്ചിരുന്ന പാവാടയിലാണ്. തട്ടിമാറ്റിയപ്പോൾ കാലിൽ കടിച്ചു. ഓടിമാറാൻ ശ്രമിക്കുന്നതിനിടെ അടുത്തകാലിനും കടിയേറ്റു. കടിച്ചുതൂങ്ങിയ നായ് പിടിവിടാതെ വന്നതോടെ സമീപത്ത് കിടന്ന പ്ലാസ്റ്റിക് കന്നാസ് ഉപയോഗിച്ച് അടിച്ചുതുരത്തിയാണ് രക്ഷപ്പെട്ടത്. കരച്ചിൽകേട്ട് ബീച്ചിലെ ലൈഫ് ഗാർഡ് സി.എ. അനിൽകുമാർ എത്തിയാണ് ആശുപത്രിയിലെത്തിച്ചത്. ജനറൽ ആശുപത്രിയിലെത്തി പ്രതിരോധ കുത്തിവെപ്പ് എടുത്തശേഷം ലൈഫ്ഗാർഡിന്റെ സംരക്ഷണയിലാണ് ഇപ്പോഴത്തെ താമസം.
നായെ കണ്ടാൽ ഭയങ്കര പേടിയാണ്. കേരളത്തിൽ പോയ സ്ഥലങ്ങളിലെല്ലാം നായ് ശല്യമുണ്ടായിരുന്നു. ആലപ്പുഴയിൽ എത്തിയപ്പോഴാണ് അപ്രതീക്ഷിതമായി ആക്രമണമുണ്ടായത്. ഇന്ത്യയിലും കേരളത്തിലും ആദ്യമായാണ് എത്തുന്നത്. ഈമാസം 14നും 20നും അടുത്ത ഡോസ് എടുക്കണം. ഫെബ്രുവരി 20നാണ് കേരളത്തിന്റെ വിവിധഭാഗങ്ങൾ സന്ദർശിക്കാൻ എത്തിയത്.
കൊച്ചിയടക്കം വിവിധസ്ഥലങ്ങൾ സന്ദർശിച്ചശേഷമാണ് ആലപ്പുഴയിലെത്തിയത്. ഇനി അടുത്തയാത്ര കണ്ണൂരിലേക്കാണ്. ഈമാസം 21നാണ് നാട്ടിലേക്കുള്ള മടക്കം. മൂന്നാമത്തെ പ്രതിരോധ കുത്തിവെപ്പ് എടുക്കേണ്ടത് മേയ് അഞ്ചിനാണ്. അത് നാട്ടിലെത്തിയശേഷം എടുക്കുമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.