സുരാജ്,അരുൺ,അനീഷ്,റിൻഷാദ്
ആലപ്പുഴ: ഇൻസ്റ്റഗ്രാമിലൂടെ ഭീഷണിപ്പെടുത്തിയതിന് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിലെ പ്രതികൾ പൊലീസ് പിടിയിൽ. ആലപ്പുഴ മുനിസിപ്പൽ മുല്ലാത്ത് വാർഡിൽ തിരുവമ്പാടി കടവത്തുശ്ശേരിയിൽ അൽത്താഫിനെയാണ് (20) വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയി മർദിച്ചത്.
സംഭവത്തിൽ മുല്ലാത്തു വളപ്പിൽ സുമി മൻസിലിൽ സുരാജ് (42), ആലിശ്ശേരി വാർഡിൽ അരയൻപറമ്പ് എസ്.എൻ സദനത്തിൽ അരുൺ (മൊന്ത -29), കനാൽ വാർഡിൽ പുതുവൽ പുരയിടത്തിൽ അനീഷ് (32), അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വണ്ടാനം പുതുവൽ വീട്ടിൽ റിൻഷാദ് (29) എന്നിവരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച വൈകീട്ട് 6.30ഓടെയായിരുന്നു സംഭവം. ഇൻസ്റ്റാഗ്രാമിലൂടെ സുരാജിന്റെ മകനെ ഭീഷണിപ്പെടുത്തി എന്നാരോപിച്ചാണ് സുരാജും കൂട്ടാളികളും അൽത്താഫിന്റെ വീട്ടിലെത്തി അമ്മയെയും സഹോദരിയേയും അസഭ്യംപറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷം യുവാവിനെ തട്ടിക്കൊണ്ടുപോയത്. സുരാജിന്റെ വീട്ടിൽ കൊണ്ടുപോയശേഷവും അൽത്താഫിനെ മർദിച്ചു.
അൽത്താഫിന്റെ വീട്ടുകാർ വിവരം ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷൻ ഓഫിസർ കെ. ശ്രീജിത്തിനെ അറിയിച്ചതിനെ തുടർന്ന് പ്രതികളെ പിടികൂടുകയായിരുന്നു.
പൊലീസ് സംഘത്തിൽ പ്രിൻസിപ്പൽ എസ്.ഐ വി.എൽ. ആനന്ദ്, എസ്.ഐമാരായ ഉണ്ണികൃഷ്ണൻ നായർ, എം.പി. മനോജ്, എ.എസ്.ഐ പോൾ, ശ്യാംലാൽ, സീനിയർ പൊലീസ് ഓഫിസര്‍ ജോസഫ്, കോൺസ്റ്റബിൾ നവീൻ തുടങ്ങിയവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.