ഫോർട്ട്കൊച്ചി: കൊച്ചി കടൽ തീരത്തുനിന്ന് ഹിമാലയൻ സാനുക്കളിലേക്ക് വിദേശികളുടെ ഓട്ടോ റൺ തുടങ്ങി. പൈതൃക നഗരിയായ ഫോർട്ട് കൊച്ചിയിൽനിന്ന് മേഘാലയയിലെ ഷില്ലോംഗിലേക്കാണ് ഇത്തവണത്തെ ഓട്ടോ റൺ. സ്പെയിൻ, റഷ്യ, അമേരിക്ക, നെതർലൻഡ്, ഫ്രാൻസ്, ജപ്പാൻ, പോളണ്ട്, സ്വിറ്റ്സർലൻഡ്, ബ്രിട്ടൺ, ഇറ്റലി, ബൽജിയം തുടങ്ങിയ രാജ്യങ്ങളിൽനിന്ന് സ്ത്രീകളടക്കം 170 പേരാണ് 69 ഓട്ടോറിക്ഷകളിലായി സാഹസിക യാത്രയിൽ പങ്കെടുക്കുന്നത്.
യു.കെ ആസ്ഥാനമായ ‘ദ അഡ്വഞ്ചേഴ്സാണ്’ യാത്രയൊരുക്കുന്നത്. ഓട്ടോ റണ്ണിൽ പങ്കെടുക്കാൻ മാസങ്ങൾക്ക് മുമ്പ് എത്തിയവരാണ് പലരും. ഓട്ടോറിക്ഷ ആദ്യമായി കണ്ടവരും, കയറിയവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാൽ, ദിവസങ്ങൾക്കകം ഓട്ടോ ഓടിക്കാൻ ഇവർ പഠിച്ചു. ഡ്രൈവിങ്ങിലും അറ്റകുറ്റപ്പണികളിലും പരിശീലനവും അന്താരാഷ്ട്ര ഡ്രൈവിങ് ലൈസൻസ് എന്നിവയുമൊരുക്കിയ ശേഷമാണ് യാത്ര. ഒരു ഓട്ടോയിൽ മൂന്നുപേരടങ്ങുന്ന സംഘമായാണ് യാത്ര. 19 സംസ്ഥാനങ്ങളിലൂടെ 4500 കിലോമീറ്റർ വരുന്ന യാത്രയിൽ താമസത്തിനും ഭക്ഷണത്തിനും പ്രത്യേക സംവിധാനമൊന്നും ഒരുക്കിയിട്ടില്ലെന്ന് സംഘാടകർ പറഞ്ഞു.
യാത്രയിൽനിന്ന് കിട്ടുന്ന തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കും. സാധാരണക്കാരുടെ വാഹനമെന്നതിനൊപ്പം വ്യത്യസ്തതയുമാണ് യാത്രക്കായി ഓട്ടോയെ തെരഞ്ഞെടുത്തതിനുപിന്നിൽ. ഇന്ത്യയെ അടുത്തറിയുക എന്ന ലക്ഷ്യത്തോടെ ഗ്രാമങ്ങളിലൂടെയാണ് യാത്ര. ഷില്ലോംഗിൽ യാത്ര അവസാനിക്കുമ്പോൾ ഇവർ സ്വന്തം നാട്ടിലേക്ക് മടങ്ങും. ദിവസങ്ങൾക്കുശേഷം മറ്റൊരു സംഘം ഷില്ലോംഗിൽനിന്ന് കൊച്ചിയിലേക്ക് ഓട്ടോകളിൽ യാത്രതിരിക്കും. മനോഹരമായ വർണങ്ങളും ചിത്രങ്ങളും വരച്ചാണ് ഓരോ ടീമുകളും ഓട്ടോ സജ്ജമാക്കുന്നത്. ഞായറാഴ്ച ഫോർട്ട് കൊച്ചിയിൽനിന്ന് ആരംഭിച്ച ഓട്ടോ റൺ കൗൺസിലർ ആന്റണി കുരീത്തറ ഫ്ലാഗ്ഓഫ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.