കൊച്ചി: നിർദേശിച്ച പ്രകാരം ഷർട്ട് തയ്ച്ച് നൽകാത്ത ടെയ്ലറിങ് സ്ഥാപനം ഉപഭോക്താവിന് 12,350 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി. തൃക്കാക്കര സ്വദേശി തോമസ് ജിമ്മി, കൊച്ചിയിലെ സി ഫൈൻസ് ജെന്റ്സ് ആൻഡ് ലേഡീസ് ടെയ്ലറിങ് എന്ന സ്ഥാപനത്തിനെതിരെ നൽകിയ പരാതിയിലാണ് ഉത്തരവ്. 2023 ആഗസ്റ്റിലാണ് ഷർട്ടിന്റെ അളവ് നൽകി പുതിയ ഷർട്ട് തയ്ച്ച് നൽകണമെന്നാവശ്യപ്പെട്ട് പരാതിക്കാരൻ ടെയ്ലറിങ് സ്ഥാപനത്തെ സമീപിച്ചത്. എന്നാൽ, തയ്ച്ച് കിട്ടിയ ഷർട്ടിന്റെ അളവുകൾ തികച്ചും തെറ്റായതിനാൽ ഉപയോഗിക്കാൻ കഴിയാത്തതായിരുന്നുവെന്ന് പരാതിക്കാരൻ കോടതിയിൽ ബോധിപ്പിച്ചു.
ഷർട്ട് ശരിയാക്കി നൽകണമെന്നാവശ്യപ്പെട്ടെങ്കിലും സ്ഥാപനം ഒരു നടപടിയും സ്വീകരിച്ചില്ല. പിന്നീട് അയച്ച നോട്ടീസിനും മറുപടി ലഭിച്ചില്ല. തുടർന്നാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. വാഗ്ദാനം ചെയ്തതുപോലെ സേവനം നൽകുന്നതിൽ സ്ഥാപനം വീഴ്ച വരുത്തിയതായി ഡി.ബി ബിനു അധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി. ഷർട്ടിന്റെ തയ്യൽ കൂലിയായ നൽകിയ 550 രൂപയും തുണിയുടെ വിലയായ 1,800 രൂപയും നഷ്ടപരിഹാരമായി 5,000 രൂപയും കോടതി ചെലവായി 5,000 രൂപയും ഉൾപ്പെടെ 12,350 രൂപ 45 ദിവസത്തിനകം നൽകാനാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.