ഫോർട്ട്കൊച്ചി: ഫോർട്ട്കൊച്ചിയുടെ യൂറോപ്യൻ ചന്തമാർന്ന തെരുവുകളിലെ സിനിമ ചിത്രീകരണം ഇല്ലാതാകുന്നു. കോടതി കടിഞ്ഞാൺ ഇട്ടതോടെയാണ് ചിത്രീകരണം നിലക്കുന്നത്. ഷൂട്ടിങ്ങിനെ തുടർന്ന് ഉണ്ടാകുന്ന ബുദ്ധിമുട്ടും തടസ്സവും ചൂണ്ടിക്കാട്ടി ചില സംഘടനകളും താമസക്കാരും കോടതിയെ സമീപിച്ചതോടെയാണ് ഇടപെടൽ. അതേസമയം, പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉളവാകാത്ത വിധം ഫോർട്ട്കൊച്ചി കടപ്പുറം ഷൂട്ടിങ്ങിന് ഉപയോഗിക്കാൻ അനുമതിയുമുണ്ട്.
അടുത്ത കാലത്തായി ഫോർട്ട്കൊച്ചി സിനിമക്കാരുടെ ഇഷ്ടപ്രദേശമായി മാറിയിരുന്നു. ഒരു ദിവസം തന്നെ മൂന്നോളം സിനിമവരെ ഇവിടെ ചിത്രീകരിച്ചിരുന്നു. മട്ടാഞ്ചേരി, ഫോർട്ട്കൊച്ചി പ്രദേശങ്ങളിൽ മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി സിനിമകളുടെ ഷൂട്ടിങ് ലൊക്കേഷനായിരുന്നു.
ഇത് പ്രദേശത്തെ യുവാക്കൾക്ക് ജോലി സാധ്യതകളും സൃഷ്ടിച്ചു. ചെറുകിട കച്ചവടക്കാർക്കും ഗുണം നൽകിയിരുന്നു. ആഭ്യന്തര ടൂറിസം വികസനത്തിനും സാധ്യത തുറന്നിരുന്നു. എന്നാൽ, ഇവയെല്ലാം തകിടം മറിയുകയാണ്. റോഡ് തടസ്സപ്പെടുത്തുന്നതിനാൽ വിദ്യാർഥികൾക്ക് സമയത്തിന് സ്കൂളുകളിൽ എത്താൻ പോലും കഴിയുന്നില്ലെന്ന പരാതി നേരത്തേ ഉയർന്നിരുന്നു.
ശബ്ദകോലാഹലങ്ങളും ,രാത്രി ഷൂട്ടിങ്ങും ചൂണ്ടിക്കാട്ടി വീട്ടമ്മയും കോടതിയെ സമീപിച്ചിരുന്നു. ഹോട്ടലുകാരും പരാതി ഉയർത്തിയിരുന്നു. ഇതോടെയാണ് കോടതി തെരുവുകളിലെ ഷൂട്ടിങ് വിലക്കിയത്.കടപ്പുറത്ത് ഷൂട്ടിങ്ങിന് തടസ്സമില്ലെങ്കിലും വൃത്തിഹീനമായ അന്തരീക്ഷത്തിൽ കടപ്പുറത്ത് മാത്രമായി ചിത്രീകരണം ഒതുക്കാൻ സിനിമക്കാരും തയാറല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.