കൊച്ചി: കൊച്ചി നഗരത്തിൽ അശ്രദ്ധമായ ഡ്രൈവിങും അമിതവേഗവും മൂലമുള്ള അപകടങ്ങൾ തടയാൻ കർശന നടപടി സ്വീകരിക്കുമെന്ന് ഹൈകോടതിയിൽ സർക്കാർ. മത്സരയോട്ടം നടത്തിയ ബസുകൾക്കെതിരെ മൂന്ന് മാസത്തിനകം 5618 പെറ്റി കേസെടുത്തതായും ബസ് ഡ്രൈവർമാർക്കെതിരെയുള്ള 167 കേസിൽ 4,26,600 രൂപ പിഴ ചുമത്തിയതായും സർക്കാർ അഭിഭാഷകൻ കെ.വി. മനോജ് കുമാർ റിപ്പോർട്ട് നൽകി. നഗരത്തിൽ കഴിഞ്ഞമാസം 14നുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരി മരിച്ചതിനെ തുടർന്ന് നടപടികൾ ശക്തമാക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശം നൽകിയിരുന്നു.
അപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രമായി നടപടികൾ ഒതുങ്ങരുതെന്ന് ഹരജി പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. അപകടമുണ്ടാക്കിയാലും ഒന്നും സംഭവിക്കാനില്ലെന്ന തോന്നൽ ഡ്രൈവർമാർക്ക് ഉണ്ടാകരുത്. ആരും നിയമത്തിന് അതീതരല്ല. റോഡ് ഉപയോഗിക്കുന്നവർ ഉത്തരവാദിത്വം അറിഞ്ഞിരിക്കണമെന്നും കോടതി വ്യക്തമാക്കി.
സർക്കാർ അഭിഭാഷകൻ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്ന നടപടികൾ
● നഗരത്തിൽ സ്വകാര്യ വാഹനങ്ങളുടെ ഓവർടേക്കിങ് തടയാൻ ലെയ്ൻ സംവിധാനം
● സ്വകാര്യ ബസുകൾ ഇടത് ലെയ്നിലൂടെ പോകണം
● നിയമം പാലിക്കാത്ത ഡ്രൈവർമാർക്കെതിരെ കർശന നടപടി
● സ്വകാര്യ ബസുകൾ മണിക്കൂറിൽ 35 കിലോമീറ്റർ എന്ന വേഗപരിധി പാലിക്കുന്നുണ്ടെന്ന് പൊലീസ് ഉറപ്പാക്കും
● സ്വകാര്യബസുകൾ കാതടപ്പിക്കുന്ന ഹോൺ ഒഴിവാക്കണം. യാത്രയിൽ ഡോറുകൾ അടച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം
● മരണത്തിനോ ഗുരുതര പരിക്കിനോ കാരണമാകുന്ന അപകടങ്ങളുണ്ടാക്കുന്ന സ്വകാര്യ ബസ് ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കും
● വാഹനങ്ങളുടെ വേഗം നിരീക്ഷിക്കാൻ സ്കൂളുകൾക്ക് സമീപം സി.സി.ടി.വി കാമറകൾ
● ബസുകൾ സ്റ്റോപ്പുകളിൽ മാത്രമാണ് നിർത്തുന്നതെന്ന് ഉറപ്പുവരുത്തും
● പാതകളിൽ നിരീക്ഷണത്തിന് പൊലീസ് കൺട്രോൾ റൂമിൽ ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (ഐ.ടി.എം.എസ്). വിദഗ്ദ്ധ പരിശീലനം നേടിയ ഉദ്യോഗസ്ഥർക്ക് ചുമതല. ഗുരുതര കുറ്റകൃത്യങ്ങൾക്ക് വാഹനങ്ങളുടെ പെർമിറ്റ് റദ്ദാക്കും
● ഉദ്യോഗസ്ഥർ നിയമലംഘനങ്ങൾ കണ്ടെത്തുകയും നടപടിയെടുക്കുകയും വേണം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.