കൊച്ചി: മറൈൻ ഡ്രൈവ് വാക്ക് വേ നിരീക്ഷണത്തിനും പരിപാലനത്തിനും സ്ഥിരം മേൽനോട്ട സമിതി രൂപവത്കരിക്കണമെന്ന് ഹൈകോടതി. കലക്ടർ ചെയർമാനായി ‘കൊച്ചി മറൈൻഡ്രൈവ് മോണിറ്ററിങ് കമ്മിറ്റി’ എന്ന പേരിൽ വേണം സമിതിയെന്നും നാലാഴ്ചക്കകം ഉദ്യോഗസ്ഥതല യോഗം ചേർന്ന് ഒരു മാസത്തിനകം കമ്മിറ്റിയുടെ രൂപവത്കരണം പ്രഖ്യാപിച്ച് സർക്കാർ വിജ്ഞാപനമിറക്കണമെന്നും ചീഫ് ജസ്റ്റിസ് നിധിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് ഉത്തരവിട്ടു.
നഗരവാസിയായ രഞ്ജിത് ജി. തമ്പി അഡ്വ. കെ. ജാജു ബാബു മുഖേന നൽകിയ ഹരജി തീർപ്പാക്കിയാണ് ഉത്തരവ്. വാക്ക് വേയുടെ ശോച്യാവസ്ഥയും സാമൂഹികവിരുദ്ധ ശല്യവും ചൂണ്ടിക്കാട്ടി 2019ൽ നൽകിയ ഹരജിയാണിത്.
സ്ഥിതി മെച്ചപ്പെട്ടതിനാൽ കേസ് അവസാനിപ്പിക്കണമെന്ന ആവശ്യം ഇപ്പോൾ അധികൃതർ ഉന്നയിക്കുകയായിരുന്നു. തുടർന്നാണ് സ്ഥിരം മേൽനോട്ട സമിതിയെന്ന നിർദേശത്തോടെ ഹരജി തീർപ്പാക്കിയത്. സിറ്റി പൊലീസ് കമീഷണർ, മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എൻജിനീയർ, ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരെ സമിതിയിൽ ഉൾപ്പെടുത്തണമെന്നാണ് നിർദേശം.
ഇതിനായി ജി.സി.ഡിഎ, കോർപറേഷൻ, മലിനീകരണ നിയന്ത്രണ ബോർഡ് സെക്രട്ടറിമാരും കലക്ടറും പൊലീസ് കമീഷണറും സംയുക്ത യോഗം ചേരണം. മോണിറ്ററിങ് കമ്മിറ്റി യോഗം വർഷത്തിൽ രണ്ടുതവണയെങ്കിലും ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.