കളമശ്ശേരിയിലെ കാസ്റ്റിങ് യാര്‍ഡില്‍ മെട്രോ അനുബന്ധ ഭാഗങ്ങളുടെ നിർമാണം പുരോഗമിക്കുന്നു
കൊച്ചി: ‘‘ഹോ! ഈ മെട്രോ ഒന്നുവേഗം കാക്കനാട്ടേക്ക് വന്നിരുന്നെങ്കിൽ...’’നിത്യേന കാക്കനാട് നിന്ന് എറണാകുളം നഗരത്തിലേക്കും നഗരത്തിൽ നിന്ന് തിരിച്ച് കാക്കനാട്ടേക്കും പോകേണ്ടി വരുന്ന ഏതൊരു യാത്രക്കാരനും മനസ്സിൽ പറയുന്ന കാര്യമാണിത്. അത് കാക്കനാട് നിന്ന് മെട്രോയിലേറി കൊച്ചിയിലേക്ക് പോവാനുള്ള ആഗ്രഹം കൊണ്ടുമാത്രമല്ല. റോഡിലെ നീണ്ട ഗതാഗതക്കുരുക്കിൽ കുടുങ്ങി, ഇഴഞ്ഞുനീങ്ങി മടുത്തതു കൊണ്ട് കൂടിയാണ്.
കാക്കനാട്-പാലാരിവട്ടം റൂട്ടിൽ മെട്രോ നിർമാണം നടക്കുന്നിടത്തെ ഗതാഗതക്കുരുക്ക്
പാലാരിവട്ടം മുതൽ ഇൻഫോ പാർക്ക് വരെയുള്ള പത്ത് കിലോമീറ്ററോളം ദൂരത്തിലാണ് നിലവിൽ പൈലിങ് ഉൾപ്പെടെ നടക്കുന്നത്. ഇതുമൂലം കാക്കനാട് നിന്ന് നഗരത്തിലേക്ക് വരുന്നവർ മാത്രമല്ല, പെരുമ്പാവൂർ, മൂവാറ്റുപുഴ, പള്ളിക്കര എന്നിവിടങ്ങളിൽ നിന്ന് കാക്കനാട് വഴി നഗരത്തിലേക്ക് വരുന്നവരുൾപ്പെടെ ആയിരക്കണക്കിനാളുകളാണ് കുരുക്കിൽ വിയർക്കുന്നത്.
അടുത്ത നാളുവരെ ആവശ്യത്തിന് ഫണ്ട് ലഭിക്കാത്തതിനാൽ മെട്രോ നിർമാണ പ്രവൃത്തികൾ തീർത്തും മന്ദഗതിയിലായിരുന്നു. എന്നാൽ, ദിവസങ്ങൾക്ക് മുമ്പ് കേന്ദ്രവും സംസ്ഥാനവും തുക അനുവദിച്ചെങ്കിലും നിർമാണ ജോലികൾക്ക് വേണ്ടത്ര വേഗം കൈവന്നിട്ടില്ലെന്ന് യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നു.
‘‘ഒന്നുകിൽ പരമാവധി വേഗത്തിൽ ഈ ജോലിയൊന്ന് തീർത്തു തരണം. അല്ലെങ്കിൽ ഇടറോഡുകളൊക്കെ ആവശ്യത്തിന് വീതി കൂട്ടി സൗകര്യമൊരുക്കി തരണം. ഇതിപ്പൊ എല്ലാ ദിവസവും എത്ര നേരമാണെന്നുവെച്ചാ ഈ ബ്ലോക്കിൽ കിടക്കുന്നത്’’. പള്ളിക്കരയിൽ നിന്ന് കാക്കനാട് വഴി എറണാകുളം കലൂരിലെ സ്ഥാപനത്തിലേക്ക് എല്ലാ ദിവസവും ജോലിക്കെത്തുന്ന യുവാവിന്റെ വാക്കുകളാണിത്.
നിലവിൽ പാലാരിവട്ടം ജങ്ഷൻ മുതൽ കാക്കനാട് വരെയാണ് മെട്രോ നിർമാണം പുരോഗമിക്കുന്നത്. 2024 സെപ്റ്റംബറിലാണ് കലൂര്‍ സ്റ്റേഡിയം ജങ്ഷന് മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെയുള്ള രണ്ടാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ആകെ 456 തൂണുകളാണ് ഈ റൂട്ടില്‍ മെട്രോ റെയില്‍ സ്ഥാപിക്കാനായി നിര്‍മിക്കേണ്ടത്. എന്നാൽ ചിലയിടത്ത് പൈലിങ് നടത്തി അടിത്തറ ഒരുക്കിയെങ്കിലും മെട്രോ തൂണുകൾ ഇതുവരെ ഉയർന്നിട്ടില്ല.
ഈ ഭാഗങ്ങളിൽ റോഡിന് നടുവിൽ ബാരിക്കേഡുകൾ സ്ഥാപിച്ചാണ് നിർമാണം. അതിനാൽ തന്നെ ഇരുവശത്തുമുള്ള റോഡിന്റെ വീതി വളരെയധികം കുറഞ്ഞു. നിലവിൽ ഒരു ബസോ ലോറിയോ ഇതുവഴി കടന്നുപോയാൽ ബൈക്കിനു പോലും മറികടക്കാനാവാത്തത്ര വീതിക്കുറവാണ് പലയിടങ്ങളിലുമുള്ളത്.
പലപ്പോഴും ബൈക്കുകാർ റോഡിനോടു ചേർന്ന ഫുട്പാത്തിലൂടെ കയറ്റി ഓടിക്കുന്നതും പതിവാണ്. വീതികുറഞ്ഞ റോഡിൽ വൈകീട്ടും രാവിലെയും തിരക്കേറിയ നേരങ്ങളിൽ വാഹനങ്ങളുടെ നീണ്ട നിര തന്നെ കാണാം. പത്തോ പതിനഞ്ചോ മിനിറ്റ് കൊണ്ട് എത്തേണ്ട ദൂരത്തിന് ഒരു മണിക്കൂറോളം റോഡിൽ ഇഴഞ്ഞു നീങ്ങേണ്ട സ്ഥിതിയുമുണ്ട്. ഇതിനിടെ റോഡ് മുറിച്ചുകടക്കുന്ന കാൽനടയാത്രക്കാർക്കും ഇരട്ടി ദുരിതമാണ്.
മെട്രോ ആദ്യഘട്ടത്തിൽ ചെയ്തതുപോലെ കാക്കനാട്-എറണാകുളം റൂട്ടിലെ ഇടറോഡുകൾ വേണ്ടത്ര വീതി കൂട്ടാത്തതും നവീകരിക്കാത്തതുമാണ് പ്രതിസന്ധി. ഇങ്ങനെ ചെയ്തിരുന്നെങ്കിൽ പ്രധാന റോഡിനെ ആശ്രയിക്കുന്നവരുടെ എണ്ണം കുറഞ്ഞേനെ.
പാലാരിവട്ടം ഫ്ലൈ ഓവർ മുതൽ കാക്കനാട് കുന്നുംപുറം വരെയുള്ള റോഡിന്റെ വീതി പലയിടത്തും തോന്നും പോലെയാണ്. വാഴക്കാല, പടമുകൾ തുടങ്ങിയ ഭാഗങ്ങളിലെല്ലാം വീതി വളരെ കുറവാണ്. ചിലയിടത്ത് 26 മീറ്റർ വീതിയുണ്ടെങ്കിൽ ചിലയിടങ്ങളിൽ 22 മീറ്റർ മാത്രമാണ് വീതിയുള്ളതെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. ഇവിടെ മെട്രോ നിർമാണ മുന്നോടിയായി റോഡ് വീതികൂട്ടാൻ വ്യാപാരികളിൽ നിന്നും മറ്റുമായി സ്ഥലമേറ്റെടുത്തിരുന്നു.
26 മീറ്റർ വരെ വീതി കൂട്ടാനാണ് സ്ഥലമെടുത്തതെന്നും പാലാരിവട്ടം മുതൽ ഇൻഫോ പാർക്ക് വരെ ഒരേ വീതിയിലല്ല സ്ഥലമേറ്റെടുക്കുന്നതെന്നും വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയുടെ ചോദ്യത്തിന് കെ.എം.ആർ.എൽ മറുപടി നൽകിയിട്ടുണ്ട്. 21 ഭൂവുടമകളിൽ നിന്ന് 232.22 സെൻറ് ഭൂമിയാണ് റോഡ് വികസനത്തിനായി ഏറ്റെടുത്തതെന്ന് കലക്ടറേറ്റിലെ മെട്രോ റെയിൽ പദ്ധതിയുടെ ഓഫിസും വ്യക്തമാക്കുന്നുണ്ട്. എന്നാൽ, വേണ്ടത്ര വീതികൂട്ടൽ പലയിടത്തും നടന്നിട്ടുണ്ടോയെന്ന സംശയത്തിലാണ് നാട്ടുകാരും സ്ഥിര യാത്രികരും. കാനകളും ആവശ്യത്തിന് നിർമിക്കാത്തതിനാൽ കഴിഞ്ഞ മഴക്കാലത്ത് വെള്ളക്കെട്ടും പതിവായിരുന്നു.
മെട്രോ കാക്കനാട്ടേക്കുള്ള നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണെന്ന് അധികൃതർ. 307 പൈലുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. കളമശേരിയിലെ 8.85 ഹെക്ടര്‍ സ്ഥലത്തെ കാസ്റ്റിങ് യാര്‍ഡില്‍ പിയര്‍കാപ് മുതലുള്ള സൂപ്പര്‍ സ്ട്രക്ചര്‍ ഘടക ഭാഗങ്ങളുടെ നിര്‍മാണവും പുരോഗമിക്കുന്നു.
നാല് പിയര്കാപുകളുടെയും നാല് യു ഗർഡറുകളുടെയും കാസ്റ്റിങ് പൂര്‍ത്തിയായി. ഒന്നാം ഘട്ടത്തിലെ നിര്‍മാണ രീതിയില്‍ നിന്ന് വ്യത്യസ്തമായി പിയറിന് മുകളിലുള്ള മെട്രോ സ്റ്റേഷന് ഘടകഭാഗങ്ങളെല്ലാം കാസ്റ്റിങ് യാര്‍ഡില്‍ നിര്‍മിക്കുകയാണ്. പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഇത് സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്.
രണ്ട് വിഭാഗമായി തിരിച്ചാണ് കാസ്റ്റിങ് യാര്‍ഡില്‍ നിര്‍മാണം നടക്കുന്നത്. യു ഗർഡറുകളുടെ നിര്‍മാണമാണ് ഒരു വിഭാഗത്തില്‍ നടക്കുന്നത്. 100 ടണ്ണിന്റെ നാല് ഗാന്‍ട്രി ക്രെയിനുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.
രണ്ടാമത്തെ വിഭാഗത്തിലാണ് ഐ ഗർഡറുകള്‍, പിയര്‍ കാപ്പുകള്, പാരപ്പെറ്റുകള്‍, റ്റി ഗർഡറുകള്‍, എല്‍ ഗർഡറുകള്‍ എന്നിവയുടെ നിര്‍മാണം. പദ്ധതിയുടെ ഭാഗമായി വൈഡക്ട് നിര്‍മാണത്തിനായി 500 യു ഗർഡറുകളും 580 ഐ ഗർഡറുകളും 354 പിയര്‍ കാപുകളുമാണ് നിര്‍മിക്കുന്നത്.
സ്റ്റേഷന് നിര്‍മാണത്തിനായി 100 യു ഗർഡറുകളും 120 പിയര്‍ ആമുകളും 400 റ്റി ഗർഡറുകളും 200 എല്‍ ഗർഡറുകളും നിര്‍മിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.