മെട്രോ ഫീഡർ ബസിലെ യാത്രക്കാർ (ഫയൽ ഫോട്ടോ)
കൊച്ചി: ഹൈകോടതി-എം.ജി റോഡ് സര്‍ക്കുലര്‍ സർവിസ് കൂടി ആരംഭിച്ചതോടെ കൊച്ചി മെട്രോ വൈദ്യുതി ബസ് സർവിസിന് സ്വീകാര്യത വർധിച്ചു. ആലുവ, കളമശേരി, ഇന്‍ഫോപാര്‍ക്ക്, ഹൈകോടതി റൂട്ടിലായി പ്രതിദിനം 3000 ലേറെ പേരാണ് വൈദ്യുതി ബസില്‍ യാത്ര ചെയ്യുന്നത്. ജനുവരി 16 മുതല്‍ വിവിധ ഘട്ടങ്ങളിലായി ആരംഭിച്ച ബസ് സർവിസില്‍ ഇതുവരെ 2,05,854 പേര് യാത്ര ചെയ്തു.
ഏറ്റവും ഒടുവില്‍ സർവിസ് ആരംഭിച്ച ഹൈകോടതി-എം.ജി റോഡ് സര്‍ക്കുലര്‍ റൂട്ടില്‍ ഇപ്പോള്‍ പ്രതിദിനം ശരാശരി 773 പേര് യാത്ര ചെയ്യുന്നു. ഇതുവരെ ഈ റൂട്ടില്‍ 8573 പേര് യാത്ര ചെയ്തു. കൊച്ചിയുടെ ചരിത്രത്തില്‍ ആദ്യമായി ആരംഭിച്ച ഈ പുതിയ വൈദ്യുതി ബസ് സര്‍ക്കുലര്‍ റൂട്ടില്‍ മൂന്ന് ബസുകളാണ് സര്‍വിസ് നടത്തുന്നത്.
മാര്‍ച്ച് 19 ന് തുടങ്ങിയ സർവിസില്‍ ആദ്യ ആഴ്ച 1556 പേരാണ് യാത്ര ചെയ്തത്. മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ നാല് വരെ 5415 പേര് യാത്ര ചെയ്തു. യാത്രക്കാരുടെ എണ്ണത്തിൽ ഹൈകോടതി റൂട്ടിൽ രണ്ടര ഇരട്ടി വർധനയാണ് ഉണ്ടായത്.
ആലുവ-എയര്‍പോര്‍ട്ട് റൂട്ടില്‍ ഇപ്പോള്‍ പ്രതിദിനം ശരാശരി 1350 ലേറെ പേരാണ് യാത്ര ചെയ്യുന്നത്. ഇതേവരെ ഈ റൂട്ടില്‍ 102564 പേര് യാത്ര ചെയ്തു. കളമശേരി റൂട്ടിലെ യാത്രക്കാരുടെ പ്രതിദിന ശരാശരി എണ്ണം 730 ആണ്. ഇതുവരെ 54515 പേര് യാത്ര ചെയ്തു. ഇന്‍ഫോപാര്‍ക്ക് റൂട്ടില്‍ പ്രതിദിനം ശരാശരി 890 പേര് യാത്ര ചെയ്യുന്നു. ഇതേവരെ 40202 പേര് യാത്ര ചെയ്തു.
മെട്രോ യാത്രക്കാരേറെയുളള കടവന്ത്ര-പനമ്പിള്ളി നഗർ-കെ.പി വള്ളോൻ റോഡിലും സർവിസ് ഉടൻ ആരംഭിക്കാനാണ് തീരുമാനം. ഇതു വഴി സർവിസ് ആരംഭിക്കണമെന്ന ആവശ്യവുമായി യാത്രക്കാർ രംഗത്ത് വന്നിരുന്നു. റെസിഡൻഷ്യൽ ഏരിയകളേറെയുളള ഈ ഭാഗത്ത് സർവിസ് ആരംഭിക്കുന്നതോടെ യാത്രക്കാർക്ക് വിടുകൾക്ക് മുന്നിൽ നിന്ന് ബസ് കയറി മെട്രോ സ്റ്റേഷനിലെത്താമെന്ന സൗകര്യവുമുണ്ട്.
നിലവിലെ 15 ബസിൽ 13 എണ്ണം ഉപയോഗിച്ചാണ് ഈ റൂട്ടുകളിൽ സർവിസ് നടത്തുന്നത്.സാധാരണ എ.സി ഫീഡർ ബസുകളിൽ അഞ്ച് കിലോമീറ്റർ വരെയുള്ള യാത്രക്ക് 20 രൂപയും ആലുവ-അന്താരാഷ്ട്ര വിമാനത്താവള റൂട്ടിൽ താരതമ്യേന വലിയ സീറ്റുകളുള്ള സമാന ബസുകളിൽ യാത്രക്ക് 80 രൂപയുമാണ് നിരക്ക് ഈടാക്കുന്നത്.
നിരക്ക് ഡിജിറ്റലായും പണമായും അടക്കാമെന്ന പ്രത്യേകതയുമുണ്ട്. എയർ സസ്പെൻഷനും 33 സീറ്റും സജ്ജീകരിച്ചിരിക്കുന്ന ബസുകൾ സുഗമമായ ആക്സിലറേഷൻ, വായു, ശബ്ദ മലിനീകരണം എന്നിവ ഒഴിവാക്കി ഡീസൽ പവർ ബസുകളെ അപേക്ഷിച്ച് കൂടുതൽ സുഖകരമായ അനുഭവമാണ് യാത്രക്കാർക്ക് വാഗ്ദാനം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.