പാലക്കാട്ടുതാഴം പാലത്തില്‍ രൂപപ്പെട്ട വിള്ളല്‍
പെരുമ്പാവൂര്‍: പാലക്കാട്ടുതാഴം പാലം റോഡിൽ വീണ്ടും വിളളല്‍ രൂപപ്പെട്ടത് യാത്രക്കാരുടെ ജീവന് ഭീഷണിയായി. എ.എം റോഡില്‍ പെരുമ്പാവൂരില്‍ നിന്ന് ആലുവയിലേക്ക് പോകുന്ന പുതിയ പാലത്തിലാണ് ടാര്‍ ഇളകി നീളത്തില്‍ വിള്ളലുകല്‍ രൂപപ്പെട്ടത്.
ഇതില്‍ ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പടെ ചാടുന്നത് പതിവാണ്. പലരും തലനാരിഴക്കാണ് ജീവഹാനിയില്‍ നിന്ന് രക്ഷപ്പെടുന്നത്. 2005ലാണ് പഴയ പാലത്തിന് സമാന്തരമായി പുതിയ പാലം നിര്‍മിച്ചത്. നിര്‍മാണ ശേഷം റോഡിൽ ടാർ ഇളകി നിരന്തരം വിള്ളലുകള്‍ രൂപപ്പെട്ടിരുന്നു. അറ്റകുറ്റപ്പണികള്‍ നടത്തിയാണ് അപാകത പരിഹരിച്ചിരുന്നത്.
വലിയ വാഹനങ്ങള്‍ പോകുന്നതുകൊണ്ടുള്ള ഇളക്കം മൂലമാണ് വിള്ളലുണ്ടാകുന്നതെന്ന് കണ്ടെത്തിയെങ്കിലും പ്രശ്നം പരിഹരിക്കപ്പെടുന്നില്ലെന്നും നിര്‍മാണത്തിലെ അപാകതയാണ് കാരണമെന്നും ആക്ഷേപം നിലനില്‍ക്കുകയാണ്. 2019ല്‍ കോണ്‍ക്രീറ്റ് ഇളകി കമ്പിയെല്ലാം പുറത്തായ സ്ഥിതിയിലായിരുന്നു. പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് അറ്റകുറ്റപണികള്‍ നടത്തി പരിഹരിച്ചെങ്കിലും വീണ്ടും വീണ്ടും ടാർ ഇളകുകയാണ്.
ബ്രിട്ടീഷുകാരുടെ കാലത്ത് പണിത പഴയ പാലത്തിന് കേടുപാടില്ലെന്നത് ശ്രദ്ധേയമാണ്. വാഹന പെരുപ്പം കൂടിയതനുസരിച്ച് പഴയ പാലത്തിന് വേണ്ടത്ര വീതിയില്ലായിരുന്ന സാഹചര്യത്തിലാണ് പുതിയത് പണിതത്. കാലപ്പഴക്കമുള്ളതിനാല്‍ പഴയതിന് സുരക്ഷതത്വമില്ലെന്ന് സംശയച്ചിരുന്നു. എന്നാല്‍, ആലുവ ഭാഗത്ത് നിന്ന് പെരുമ്പാവൂരിലെക്ക് വരുന്ന ഭാരവാഹനങ്ങളും ബസുകളും ഉള്‍പ്പടെ സഞ്ചരിക്കുന്ന പഴയ പാലം ഭദ്രമാണ്.
എറണാകുളം-മൂന്നാര്‍ ദീര്‍ഘദൂര ബസുകളും മറ്റ് ഭാരവാഹനങ്ങളും വിനോദ സഞ്ചാരികളും രാത്രിയും പകലെന്നുമില്ലാതെ കടന്നുപോകുന്ന ജില്ലയിലെ പ്രധാന പാതയാണ് ഇരുപാലങ്ങളും.
പുതിയ പാലത്തിന്റെ പണിയില്‍ അപകാതയുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് മുമ്പ് റോഡ് ആന്റ് ബ്രിഡ്ജ് വിഭാഗവും വിദഗ്ധരും പരിശോധിച്ചിരുന്നു.
അടിഭാഗത്തെ നിര്‍മാണം വിദഗ്ധമല്ലാത്തതാണ് മുകള്‍ഭാഗത്തെ വിള്ളലിന് കാരണമെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും പരിഹരിക്കപ്പെടാത്തത് ഉദ്യോഗസ്ഥ അനാസ്ഥയാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.
പരിശോധനയെന്ന പ്രഹസത്തില് ഒതുക്കാതെ ഇക്കാര്യത്തില്‍ ശാശ്വത പരിഹാരം വേണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.