അടിമാലി: ഒരാഴ്ചയിലേറെയായി തുടരുന്ന കാട്ടാന ശല്യത്തിൽ ഉറക്കം നഷ്ടപ്പെട്ട് ആദിവാസി ഗ്രാമങ്ങൾ. അടിമാലി പഞ്ചായത്തിലെ പ്ലാമല, കുടകല്ല്, പള്ളിവാസൽ പഞ്ചായത്തിലെ പിച്ചാട് എന്നിവിടങ്ങളിലാണ് കാട്ടാനകൾ വലിയ നാശം വരുത്തുന്നത്.
രാത്രിയും പകലും കോളനികളിൽ ചുറ്റിക്കറങ്ങുന്ന കാട്ടാനകൾ ഇതിനോടകം എട്ട് ഷെഡുകൾ തകർത്തു. 25 ഹെക്ടറിലധികം ഏലം കൃഷിയും നശിപ്പിച്ചു.
പത്തിലേറെ ആനകളുടെ കൂട്ടം വലിയ ഭീഷണി ആയിട്ടും ഇവയെ തുരത്താൻ വനം വകുപ്പ് ഒരു നടപടിയും സ്വീകരിക്കുന്നില്ല. മച്ചിപ്ലാവ് ഫോറസ്റ്റ് സ്റ്റേഷന് സമീപത്തെ ആദിവാസി കോളനികളാണ് ഇത്. കാട്ടാന ഇറങ്ങുമ്പോൾ വിവരം ആദിവാസികൾ വനപാലകരെ അറിയിക്കുമെങ്കിലും തിരിഞ്ഞുപോലും നോക്കാറില്ലെന്നാണ് പരാതി.
മാങ്കുളം പഞ്ചായത്തുകാർ വാണിജ്യ കേന്ദ്രമായ അടിമാലിയിലേക്ക് വരുന്ന പ്രധാന പാതകളിലൊന്ന് കൂടിയാണ് പ്ലാമല റോഡ്. ഈ പാതയിലാണ് കാട്ടാനകൾ വിഹരിക്കുന്നത്. കെ.എസ്.ആർ.ടി.സിയുടെ ജംഗിൾ സവാരി കടന്നുപോകുന്ന പാതയിൽ കാട്ടാനകൾ വലിയ ഭീഷണി തന്നെയാണ്. ഇതിനോട് ചേർന്ന മച്ചിപ്ലാവ് ആദിവാസി കോളനിയിലും കാട്ടാനകൾ വലിയ നാശമാണ് ഉണ്ടാക്കിയത്.
ഇവിടെ കാട്ടാനയുടെ മുന്നിലകപ്പെട്ട അദിവാസി യുവാവ് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. അധികൃതർ അടിയന്തരമായി പ്രശ്നത്തിൽ ഇടപെടണമെന്നും ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും ആദിവാസികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.