അടിമാലി: വ്യത്യസ്ത ഇടങ്ങളിൽ പ്രവർത്തിച്ചിരുന്ന റേഷൻ കടകൾ ഒരിടത്തേക്ക് മാറ്റിയതിൽ പ്രതിഷേധവുമായി കാർഡ് ഉടമകൾ. അവികസിത പ്രദേശങ്ങളിൽ പ്രവർത്തിച്ചിരുന്ന റേഷൻ കടകളാണ് വെള്ളത്തൂവൽ ടൗണിലേക്ക് മാറ്റിയത്. വാഹന സൗകര്യം കുറവായ കുത്തുപാറയിലെ റേഷൻ കട തിരികെ കൊണ്ടു വരണമെന്നാവശ്യപ്പെട്ട് കാർഡ് ഉടമകൾ നിരാഹാരസമരം പ്രഖ്യാപിച്ചിരിക്കയാണ്.
50 വർഷമായി കുത്തുപാറയിൽ പ്രവർത്തിച്ചിരുന്ന റേഷൻ കട മൂന്ന് കിലോമീറ്ററോളം അകലേക്ക് മാറ്റിയത്. പ്രവർത്തിച്ചുകൊണ്ടിരുന്ന കടമുറി ഇടിച്ച് പൊളിച്ച് മുറിയില്ലെന്ന് അധികൃതരെ തെറ്റിദ്ധരിപ്പിച്ചാണ് കടമാറ്റിയതെന്നാണ് ആരോപണം. ഉപഭോക്താക്കൾ ഭീമ ഹർജി മുഖ്യമന്ത്രി, ഭക്ഷ്യമന്ത്രി അടക്കമുള്ള വകുപ്പ് മേധാവികൾക്ക് നൽകിെയങ്കിലും പരിഹാരമുണ്ടായില്ല.
കുത്തുപാറയിലെ സെന്റ് ജോസഫ് ചർച്ച് വക കെട്ടിടം റേഷൻ കടക്ക് അനുയോജ്യമാണെന്ന് റിപ്പോർട്ട് എഴുതുകയും ചെയ്ത് ഏഴ് വർഷം പിന്നിട്ടിട്ടും നടപടിയായില്ല.
ഇവിടെ കാർഡുള്ള 350 ഓളം റേഷൻ കാർഡ് ഉടമകളെ ബുദ്ധിമുട്ടിക്കുന്നതിനെതിരെ 15 ന് റേഷൻ കടക്ക് മുമ്പിൽ നിരാഹാര സമരം നടത്തുമെന്ന് റേഷൻ കാർഡ് ഉടമ ഷൈൻ ഗോപാലൻ അറിയിച്ചു.
വാഹന സൗകര്യം തീരെ ഇല്ലാത്ത ഇവിടെ നിർധനർ സൗജന്യ അരി വാങ്ങാൻ 300 രൂപവരെ ടാക്സി വിളിച്ച് വേണം എത്താൻ. വരുമ്പോൾ റേഷൻ കടയിൽ തിരക്കാണെങ്കിൽ കാർഡ് ഉടമകളെ കാത്ത് നിൽക്കാതെ ടാക്സി വാഹനം മടങ്ങും. പിന്നെയും ടാക്സി വിളിക്കണം.
സെർവർ തകരാർ നിത്യസംഭവമാണ്. ഇങ്ങനെ മടങ്ങുന്നവരും നിരവധി. ഇതോടെ സൗജന്യ അരി പോലും വാങ്ങാൻ പറ്റാത്ത അവസ്ഥയിലാണ്. ഇത് സംബന്ധിച്ച് നൽകിയ പരാതികൾ കാണാൻ അധികൃതർ തയാറാകാത്തതിൽ പ്രതിഷേധിച്ചാണ് സമരം നടത്തുന്നതെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.