തൊടുപുഴ: ഓട്ടോറിക്ഷക്ക് മുകളിൽ മരം വീണ് ഡ്രൈവർ മരിച്ച സംഭവത്തിൽ 18.30 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി. 2015 ജൂൺ 15ന് കല്ലാർ-മാങ്കുളം റോഡിലുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ കല്ലാർക്കരയിൽ അരക്കത്തി പറമ്പിൽ ബോസിന്റെ മകൻ ബിജു (37) മരിച്ച സംഭവത്തിലാണ് ദേവികുളം സബ് ജഡ്ജി കെ.എ.ആന്റണി ഷെൽമാൻ വിധി പ്രഖ്യാപിച്ചത്. അപകട കാലം മുതലുളള പലിശയടക്കം 29 ലക്ഷം രൂപ ബിജുവിന്റെ ഭാര്യ ധന്യ, മകൾ വൈഗ, അമ്മ ചന്ദ്രിക എന്നിവർക്ക് നൽകണം.
സംസ്ഥാന സർക്കാർ, ഇടുക്കി ജില്ല കലക്ടർ, മൂന്നാർ ഡി.എഫ്.ഒ, പി.ഡബ്ല്യു.ഡി എൻജിനീയർ എന്നിവരെ ഒന്ന് മുതൽ നാല് വരെ പ്രതി ചേർത്ത് അഭിഭാഷകരായ സി.കെ വിദ്യാസാഗർ, പി.കെ പ്രസന്നകുമാരി, ടിൻസ് മോൻ ജോസഫ്, മിഥുൻ സാഗർ എന്നിവർ മുഖേനയാണ് കോടതിയെ സമീപിച്ചത്.
ജില്ല കലക്ടർ ദുരന്തനിവാരണ അതോറിറ്റി ചുമതലക്കാരൻ എന്ന നിലയിലും ഡി.എഫ്.ഒയും പി.ഡബ്ല്യു.ഡി എൻജിനീയറും പാതയോരങ്ങളിൽ അപകടസാധ്യത പേറി നിൽക്കുന്ന വൃക്ഷങ്ങളും വൃക്ഷ ശാഖകളും യഥാസമയം വെട്ടി നീക്കം ചെയ്ത് അപകടസാധ്യത ഒഴിവാക്കാനുള്ള കടമകൾ പാലിക്കുന്നതിൽ വീഴ്ചക്കാരായതിനാലും സർക്കാരിന് നഷ്ടപരിഹാരം നൽകാൻ നിയമപരമായ ബാധ്യതയുണ്ടെന്ന് വ്യക്തമാക്കിയാണ് വിധി പ്രഖ്യാപിച്ചത്.
ഹൈറേഞ്ച് മേഖലയിലെ റോഡുകളുടെ ഓരങ്ങളിൽ നിൽക്കുന്ന മരങ്ങൾ വീണ് ഉണ്ടാകുന്ന അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ദേവികുളം സബ് കോടതിയുടെ വിധി ഏറെ പ്രസക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.