തൊടുപുഴ: ഇടുക്കിയെ മാലിന്യമുക്ത ജില്ലയായി ഏപ്രില്‍ എട്ടിന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് പ്രഖ്യാപിക്കും. ചെറുതോണി ടൗണ്‍ ഹാളില്‍ നടക്കുന്ന പ്രഖ്യാപന സമ്മേളനം രാവിലെ 10ന് കലക്ടര്‍ വി. വിഘ്നേശ്വരി ഉദ്ഘാടനം ചെയ്യും. ഒരു ദിവസം നീളുന്ന വിപുലമായ ജില്ലതല മാലിന്യമുക്ത പ്രഖ്യാപന പരിപാടിയാണ് ജില്ലയില്‍ സംഘടിപ്പിക്കുന്നത്.
സര്‍ക്കാര്‍ നിർദേശിച്ച 13 മാനദണ്ഡങ്ങളില്‍ 80 ശതമാനം പൂര്‍ത്തിയാക്കിയ 54 തദ്ദേശസ്ഥാപനങ്ങളെ മാലിന്യമുക്തമായി പ്രഖ്യാപിച്ചിരുന്നു. ജില്ലയിലെ 558 വിദ്യാലയങ്ങളും 58 കലാലയങ്ങളും 3441 സ്ഥാപനങ്ങളും 52 ടൂറിസം കേന്ദ്രങ്ങളും 232 ടൗണുകളും 181 പൊതുസ്ഥലങ്ങളും 11,153 അയല്‍ക്കൂട്ടങ്ങളും ഇതിനകം ഹരിതമായി പ്രഖ്യാപിച്ചു.
ജില്ല പഞ്ചായത്ത്, തദ്ദേശസ്വയംഭരണ വകുപ്പ്, ഹരിത കേരളം മിഷന്, ശുചിത്വ മിഷന്, കുടുംബശ്രീ മിഷന്, കെ.എസ്.ഡബ്ല്യു. എം.പി എന്നീ വിവിധ വകുപ്പുകളുടെയും മിഷനുകളുടെയും നേതൃത്വത്തിലാണ് 2024 ഒക്ടോബര്‍ രണ്ടിന് ആരംഭിച്ച് 2025 മാര്‍ച്ച് 30ന് പൂര്‍ത്തീകരിച്ച മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.
പരിപാടിയില്‍ മാലിന്യ സംസ്കരണ മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അവതരണങ്ങള്‍ ഉണ്ടായിരിക്കും. ശുചിത്വ പരിപാലനത്തില്‍ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് പഞ്ചായത്തുകളില്‍ ഹരിതസഭകളും സംഘടിപ്പിച്ചിരുന്നു.ഹരിത കേരളം മിഷന് നിഷ്കര്‍ഷിക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളിലൂടെ 80 മാര്‍ക്കിനു മുകളില്‍ നേടുന്ന പഞ്ചായത്തുകളാണ് ഹരിത പദവി നേടുന്നത്.
ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ വരെ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം നടത്തി. നൂറുകണക്കിന് വിനോദ സഞ്ചാരികള്‍ എത്തുന്ന മൂന്നാറില്‍ കലക്ടറുടെ നേതൃത്വത്തിലാണ് മാലിന്യമുക്ത കാമ്പയിന് സംഘടിപ്പിച്ചത്. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ 12 ദിവസം നീളുന്ന മെഗാ ശുചീകരണ പരിപാടിയാണ് നടത്തിയത്.
ജില്ല മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി ആറു മാസത്തിനിടയില്‍ ഒട്ടേറെ കര്‍മ പദ്ധതികളാണ് ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചതെന്ന് ജില്ല കോഓഡിനേറ്റര്‍ ഡോ. അജയ് പി.കൃഷ്ണ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.