തൊടുപുഴ: ഉപഭോക്താക്കളുടെ പരാതികള്‍ക്ക് പരിഹാരം കാണാനുള്ള ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന്റെ പ്രവര്‍ത്തനം അനിശ്ചിതത്വത്തില്‍. നാല് മാസമായി പരാതികൾ പരിഹരിക്കാനുള്ള സിറ്റിങ് നടക്കാത്തതിനാൽ നൂറുകണക്കിന് അപേക്ഷകൾ പരിഹാരം കാണാതെ കെട്ടിക്കിടക്കുകയാണ്.
പരാതികള്‍ക്ക് പരിഹാരം കാണേണ്ട ജഡ്ജിങ് പാനലിലെ അംഗങ്ങളുടെ ഒഴിവു നികത്താത്തതിനാലാണ് ജില്ലയിൽ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന്റെ സിറ്റിങ് നിലച്ചത്. ജില്ല ജഡ്ജിക്ക് തുല്യമായ പദവിയുള്ള പ്രസിഡന്റും രണ്ടംഗങ്ങളും ഉള്‍പ്പെട്ടതാണ് ജഡ്ജിങ് പാനൽ. പ്രസിഡന്റും ഒരംഗവും ഉണ്ടെങ്കിൽ സിറ്റിങ് നടത്താം. എന്നാൽ, പ്രസിഡന്റ് മാത്രമാണ് നിലവിലുള്ളത്. സിറ്റിങ് മുടങ്ങിയതിനാൽ ഫോറത്തിന് മുന്നിലെത്തിയ പുതിയ അംഗങ്ങളെ എന്നു നിയമിക്കുമെന്ന കാര്യത്തിലും വ്യക്തതയില്ല.
ഉൽപന്നങ്ങൾ വാങ്ങുമ്പോഴും മറ്റ് ഇടപാടുകൾ നടത്തുമ്പോഴോ കബളിക്കപ്പെടുകയോ ചൂഷണം ചെയ്യപ്പെടുകയോ ചെയ്താല്‍ ഉപഭോക്താവിന് ഫോറത്തെ സമീപിച്ച് വിൽപനക്കാരനും സേവനദാതാവിനും എതിരെ കേസ് ഫയൽ ചെയ്യാം. കേടായ ഉൽപന്നങ്ങൾ നല്‍കുക, സേവനത്തിലെ പോരായ്മ, ദോഷകരമായ സാധനങ്ങൾ നല്‍കുക, അമിത വില ഈടാക്കുക തുടങ്ങി ഉപഭോക്താക്കള്‍ വഞ്ചിക്കപ്പെടുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾ തർക്ക പരിഹാര ഫോറത്തെ സമീപിച്ചാണ് പരാതി നൽകുന്നത്.
ഉപഭോക്താവിന് നേരിട്ടോ അഭിഭാഷകൻ മുഖേനയോ പരാതി സമര്‍പ്പിക്കാം. തര്‍ക്കങ്ങൾ വേഗത്തിൽ പരിഹരിച്ച് ഉപഭോക്താവിന് നഷ്ടപരിഹാരവും മറ്റും വാങ്ങിക്കൊടുക്കുകയാണ് ഫോറത്തിന്റെ സിറ്റിങ്ങിലൂടെ നടന്നു വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.