കണ്ണൂർ: റെയിൽവേ സ്റ്റേഷൻ ലിഫ്റ്റിൽ സ്ത്രീകളും കുഞ്ഞും പ്രായമായവരും അടക്കമുള്ള യാത്രക്കാർ ഒരുമണിക്കൂറോളം കുടുങ്ങിയ സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കണ്ണൂർ റെയിൽവേ സ്റ്റേഷൻ മാനേജർ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഏപ്രിൽ 23ന് കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. മാനസികമായും ശാരീരികമായും സമ്മർദത്തിലായ കുടുംബത്തെ സഹായിക്കാൻ ആരുമുണ്ടായിരുന്നില്ലെന്ന് പരാതിയിൽ പറയുന്നു. ലിഫ്റ്റിൽ കുടുങ്ങിയത് കാരണം ട്രെയിനിൽ കയറാനായില്ല. നേരത്തെ ഒന്നാമത്തെ പ്ലാറ്റ് ഫോമിലും സമാന സംഭവമുണ്ടായിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.
മൂന്നാം പ്ലാറ്റ്ഫോമിലെ ലിഫ്റ്റിൽ ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെയാണ് അഞ്ച് യാത്രക്കാർ കുടുങ്ങിയത്. സാങ്കേതിക തകരാറിനെത്തുടർന്ന് ലിഫ്റ്റ് നിന്നുപോവുകയായിരുന്നു. 3.30ന് കണ്ണൂരിലെത്തുന്ന കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിന് പോകേണ്ടിയിരുന്ന യാത്രക്കാരാണ് ലിഫ്റ്റിൽ കുടുങ്ങിയത്. എറണാകുളത്തേക്കും തിരുവനന്തപുരത്തേക്കും പോകേണ്ടിയിരുന്ന എടൂർ സ്വദേശികൾക്കാണ് ദുരനുഭവമുണ്ടായത്. യാത്രക്കാർ കുടുങ്ങിയത് പുറത്തറിയാത്തതിനാൽ രക്ഷാപ്രവർത്തനം വൈകി. ലിഫ്റ്റിൽ കുടുങ്ങിയവർ തന്നെയാണ് ഫോൺ വിളിച്ച് കണ്ണൂർ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചത്. റെയിൽവേ ജീവനക്കാരും അഗ്നിരക്ഷാസേനാംഗങ്ങളും എത്തി ഇവരെ പുറത്തെത്തിച്ചു. സംഭവമറിഞ്ഞ് ട്രയിൻ 10 മിനിറ്റ് നേരം സ്റ്റേഷനിൽ നിർത്തിയെങ്കിലും ലിഫ്റ്റിന്റെ തകരാർ പരിഹരിച്ച് ആളുകളെ പുറത്തിറക്കാൻ വൈകുമെന്നറിയിച്ചതോടെ യാത്ര തുടർന്നു. സാങ്കേതിക വിദഗ്ധരെത്തി ഒരുമണിക്കൂറോളം പ്രയത്നിച്ചാണ് യാത്രക്കാരെ പുറത്തിറക്കിയത്. ഇവർക്ക് അടുത്ത ട്രെയിനിൽ റെയിൽവേ യാത്രസൗകര്യം ഏർപ്പെടുത്തുകയായിരുന്നു. സ്വകാര്യ, പൊതുമേഖല സ്ഥാപനങ്ങളിലടക്കം ലിഫ്റ്റിൽ ആളുകൾ കുടുങ്ങുന്ന സംഭവങ്ങൾ വർധിക്കുകയാണ്. പലപ്പോഴും പരാതിയാകാതെ ഒത്തുതീർക്കുകയാണ്. ബുധനാഴ്ച വടകര മത്സ്യമാർക്കറ്റിന് സമീപത്തെ ജീപാസ് ബിൽഡിങ്ങിലെ ലിഫ്റ്റിൽ കുടുങ്ങിയ ഓർക്കാട്ടേരി സ്വദേശി ഷാമിലിനെ അഗ്നിരക്ഷാസേനയെത്തിയാണ് രക്ഷിച്ചത്. ലിഫ്റ്റിൽനിന്ന് ഷാമിൽ തന്നെ ഫയർ ഫോഴ്സ് കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയായിരുന്നു.
ലിഫ്റ്റിൽ കുടുങ്ങിയാൽ പുറത്തുള്ളവരെ അറിയിക്കാൻ മതിയായ സംവിധനങ്ങൾ ഇല്ലെന്നും പരാതിയുണ്ട്. ആൾപെരുമാറ്റം കുറഞ്ഞയിടങ്ങളിലെ ലിഫ്റ്റിൽ ആളുകൾ കുടുങ്ങിയാൽ പുറത്തറിയാൻ വൈകുമെന്നത് അപകട സാധ്യത വർധിപ്പിക്കുന്നുണ്ട്. കണ്ണൂരിലും വടകരയിലും നടന്ന സംഭവങ്ങളിൽ കുടുങ്ങിയവർ തന്നെയാണ് ഫോണിൽ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചത്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ പൊതുപ്രവർത്തകനായ അഡ്വ.വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമീഷൻ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.